
കൊല്‍ക്കത്ത: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്ക് പുറമെ പശ്ചിമ ബംഗാളില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും റാലി നടത്താനാകില്ല. തെരഞ്ഞടുപ്പ് പ്രചാരണത്തിന് ഇരുവർക്കും അനുമതി നിഷേധിച്ചത് ബിജെപിയുടെ കരണത്തടിച്ചതിന് തുല്യമായ അവസ്ഥയിലാണ് കാര്യങ്ങൾ. ഇതിന് മുമ്പും ബി.ജെ.പിയുടെ ഇരു നേതാക്കൾക്കും മമത സമാന പണി കൊടുത്തിട്ടുള്ളതാണ്. അതിന് പ്രതികാരമായി കേന്ദ്ര ഭരണം ഉപയോഗിച്ച് മമതയെ ഒതുക്കാൻ അമിത് ഷാ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും കഴിഞ്ഞില്ല. അന്ന് സി.ബി.ഐ ഉദ്യോഗസ്ഥരെ വെച്ചാണ് ബിജെപി ബംഗാളിൽ നാടകം കളിച്ചത്. അതോടെ മമതയ്ക്ക് ഇവരോടുള്ള വിദ്വേഷം കൂടി. അതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ അനുമതി നിഷേധിക്കാൻ കാരണം. ഏഴാം ഘട്ട തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ബംഗാളിൽ ബി.ജെ.പി നടത്താനിരുന്ന വലിയ പരിപാടിയാണ് ഇതോടെ അവതാളത്തിലായത്. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച സംഭവം കഴിഞ്ഞദിവസം ബിജെപിക്ക് വലിയ നാണക്കേടുണ്ടാക്കി. അതിന് ശേഷമാണു ഇപ്പോൾ യോഗിക്കും തിരിച്ചടി കിട്ടിയത്. യോഗിയുടെ സൗത്ത് കൊല്‍ക്കത്തയിലെ റാലിക്ക് നല്കിയ അനുമതി റദ്ദാക്കി എന്നാണ് ബി.ജെ.പി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ അറിയിച്ചത്.

പശ്ചിമ ബംഗാളില്‍ ജനാധിപത്യം എന്നത് ഒരു തമാശയാണെന്നു സുനില്‍ ദിയോധര്‍ പറയുന്നു. ദവ്പുരില് അവസാന നിമിഷമാണ് അമിത് ഷായുടെ റാലിക്ക് അനുമതി നിഷേധിച്ചത്. ഇപ്പോള്‍ യോഗിയുടെ റാലിക്കും അനുമതി നിഷേധിച്ചുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ഏജന്റുമാരെ പോലെയാണ് ഇവിടെ പ്രാദേശിക ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം മമത സര്‍ക്കാരിന്റെ നീക്കത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. 19തിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് അമിത് ഷായും യോഗിയും ബംഗാളില്‍ എത്താനിരുന്നത്. ഈ സംഭവത്തോടെ മമത ഒന്നുകൂടി കരുത്താർജ്ജിച്ചു. ബി.ജെ.പിക്ക് ഇപ്പോൾ കോൺഗ്രസിനേക്കാളും പേടി തൃണമൂൽ കോൺഗ്രസിനെയാണ്. കാരണം മമത ഒന്ന് തീരുമാനിച്ചാൽ അവർ അത് ചെയ്യും. മമത ഇന്ത്യയുടെ പ്രധാന മന്ത്രിയാവുകയാണെങ്കിൽ പിന്നെ ഇന്ത്യയിൽ ബിജെപി ഉണ്ടാകില്ല എന്നാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
