ജറുസലം: ഇസ്രയേലില്‍ കത്തിപ്പടര്‍ന്ന കാട്ടുതീയിൽ ഹൈഫ നഗരത്തിലെ 700ലേറെ വീടുകള്‍ കത്തിനശിച്ചു എണ്‍പതിനായിരത്തോളം പേരെ കുടി ഒഴിപ്പിച്ചു. മരങ്ങള്‍ നിറഞ്ഞ മലയോരങ്ങളില്‍ തീ അണക്കാനുള്ള ശ്രമത്തിൽ പലസ്തീന് അടക്കമുള്ള അയൽരാജ്യങ്ങളും പങ്കാളികളായി.




പലസ്തീന് അഗ്നിശമന സേനയുടെയും ഗ്രീസ്, സൈപ്രസ്, ക്രൊയേഷ്യ, ഇറ്റലി, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍നിന്നുള്ള അഗ്നിശമന വിദഗ്ധരും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഈജിപ്തില്‍നിന്നും ജോര്ദാനില്നിന്നുമുള്ള സഹായം സ്വീകരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു പറഞ്ഞു.



ഇസ്രയേലിലെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫയില്‍ അറബ് വംശജര്‍ അടക്കം രണ്ടരലക്ഷത്തോളം ജനങ്ങളാണുള്ളത്. മേഖലയിൽ വരണ്ട കാലാവസ്ഥ നിലനിൽക്കുന്നതിനാൽ തീ അതിവേഗം പടരുകയാണ്. 2010ല്‍ ഇസ്രയേലിലുണ്ടായ കാട്ടുതീയില്‍ 44 പേരാണു മരിച്ചത്.