
ചെർക്കള/ കാസര്‍കോട്: അശ്വമേധം എന്ന കുഷ്ഠരോഗ നിർണ്ണയ പ്രചരണ പരിപാടിക്ക് ജില്ലയിലെ ചെങ്കളയിൽ തുടക്കമായി. സമൂഹത്തിൽ ഒളിഞ്ഞുകിടക്കുന്ന കുഷ്ഠ രോഗ ലക്ഷണങ്ങൾ ഉള്ള ആളുകളെ നേരത്തെ കണ്ടെത്തി അംഗവൈകല്യങ്ങൾഇല്ലാതാക്കി ചികിത്സിക്കുകഎന്നഉദ്ദേശത്തോട്കൂടിയാണ് അശ്വമേധം പരിപാടിക്ക് തുടക്കംകുറിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സെപ്തംബർ 23 മുതൽ ഒക്ടോബർ 6 വരെയുള്ള രണ്ടാഴ്ചക്കാലം പഞ്ചായത്തിലെ 15,000 ഓളം വീടുകളിൽ പരിശീലനം ലഭിച്ച പുരുഷ,സ്ത്രീ വളണ്ടിയർമാർ സർവ്വേനടത്തും. ചർമ്മത്തിലുണ്ടാകുന്ന നിറംമങ്ങിയതോ സ്പർശനശേഷി നഷ്ടപ്പെട്ടതോ ആയ കലകൾ, കൈകാലുകളിലെ മരവിപ്പ്,വേദനയുള്ള തടിച്ച ഞരമ്പുകൾ,വേദനയില്ലാത്ത വ്രണങ്ങൾ, മുഖത്തും ചെവിയിലുണ്ടാകുന്ന തടിപ്പുകൾ,എണ്ണമയമുള്ള മിനുക്കുള്ള ചർമ്മം എന്നിവ കുഷ്ഠരോഗ ലക്ഷങ്ങൾ ആവാം.

ഈ ലക്ഷണങ്ങൾ സംശയിക്കുന്ന വരെ ഗൃഹ സന്ദർശനത്തിൽ വളണ്ടിയർമാർ കണ്ടെത്തി പി.എച്ച്.സി.യിൽ അശ്വമേധം കൗണ്ടറിൽ ഡോക്ടർമാർ പരിശോധിച്ച് കുഷ്ഠരോഗം കണ്ടെത്തുകയാണ് അശ്വമേധം പരിപാടി മുഖേന ചെയ്യുന്നത്. മൈക്കോ ബാക്ടീരിയം ലപ്രേ എന്ന ഒരിനം ബാക്ടീരിയ ഉണ്ടാക്കുന്ന സാംക്രമിക രോഗമാണ് കുഷ്ഠരോഗം. ചികിത്സ എടുക്കാത്ത രോഗികൾചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ രോഗാണു പുറത്തു വരുന്നു.ഇത് മററുള്ളവരിലേക്ക് പകരുന്നു.
പഞ്ചായത്തിലെ സ്ക്കുളുകൾ, ഇതര സംസ്ഥാന തൊഴിലാളികൾ,മറ്റു സ്ഥാപനങ്ങളിലും കുഷ്ഠ രോഗ സർവ്വേ നടത്തും. പരിപാടിയുടെ ഉദ്ഘാടനം ചെർക്കളയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി.നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം അധ്യക്ഷത വഹിച്ച പരിപാടിയില്‍ മെഡിക്കൽ ഓഫീസർ ഡോ. ഷമീമ തൻവീർ പരിപാടി വിശദീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫ് സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത്മെമ്പർ ഓമന, ആരോഗ്യ പ്രവർത്തകരായ അഫീസ് ഷാഫി, ജലജ, കൊച്ചുറാണി, നിഷ, മഞ്ജുഷറാണി, ആശമോൾ, ആശ പ്രവർത്തകരായ ശ്രീജ, ജയകുമാരി, രാധ, താഹിറ, ഭവാനി, രോഹിണി എന്നിവർ സംബന്ധിച്ചു.
