
തൃശ്ശൂരിൽ സുഹൃത്ത് കൊന്ന് കാട്ടില്‍ തള്ളിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വാൽപ്പാറ തേയിലത്തോട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സുഹൃത്ത് സഫറിനെ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മരട് സ്വദേശി ഈവ(17)യാണ് കൊല്ലപ്പെട്ടത്.
സൗഹൃദം തുടരാനാവില്ലെന്ന് പെൺകുട്ടി വ്യക്തമാക്കിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് മരട് പോലീസ് അറിയിച്ചു. കലൂർ ഭാഗത്തു നിന്ന് ഒരു പെൺകുട്ടിയെ കാണാനില്ലെന്ന വിവരം ചാലക്കുടി പോലീസിനു ലഭിച്ചിരുന്നു. അവിടെ നിന്നൊരു കാറിൽ പെൺകുട്ടിയും യുവാവും പോയെന്ന വിവരവും ലഭിച്ചു.

കാറിന്റെ നമ്പർ ലഭിച്ചതിനെ തുടർന്ന് ചാലക്കുടി, അതിരപ്പള്ളി ഭാഗത്ത് പോലീസ് തിരച്ചിൽ നടത്തി. ഇതിനിടെ മലക്കപ്പാറയിൽ വച്ച് പെൺകുട്ടിയും യുവാവും കാറിൽ പോകുന്നതു കണ്ടെന്നു വിവരം ലഭിച്ചു. തുടർന്ന് തമിഴ്നാട് പോലീസിനെ വിവരമറിയിച്ചു.
മലക്കപ്പാറയിൽ നിന്ന് കാർ തമിഴ്നാട്ടിൽ എത്തിയപ്പോൾ അവിടെ ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാറിൽ പെൺകുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ രക്തക്കറ കണ്ടെത്തുകയായിരുന്നു. സഫറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ പെൺകുട്ടിയെ കൊലപ്പെടുത്തി വനത്തിൽ ഉപേക്ഷിച്ചുവെന്നു യുവാവ് മൊഴി നൽകി. പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചുവെന്ന് സഫർ ചൂണ്ടികാട്ടിയ പ്രദേശത്ത് കാട്ടിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
