വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം; മുസ്ലീം സംഘടനകൾ പ്രതിഷേധത്തിന് ഒരുങ്ങുന്നു

  • Post category:news
  • Reading time:1 min read
You are currently viewing വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം; മുസ്ലീം സംഘടനകൾ പ്രതിഷേധത്തിന് ഒരുങ്ങുന്നു

കോഴിക്കോട്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്സിക്ക് വിടുന്നതിനെതിരെ മുസ്ലീം സംഘടനകൾ പ്രതിഷേധത്തിന് ഒരുങ്ങുന്നു. തീരുമാനത്തിനെതിരെ കോഴിക്കോട് നടന്ന യോഗത്തിൽ കാന്തപുരം വിഭാഗം ഒഴികെയുള്ള മുഴുവൻ മുസ്ലീം സംഘടനകളും പങ്കെടുത്തു. തീരുമാനം പുനപരിശോധിക്കാൻ ഗവർണറെ കാണുമെന്നും ഈ മാസം 14ആം തിയ്യതി സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ സമരം നടത്തുമെന്നും സംഘടന നേതാക്കളും വഖഫ് ബോർഡ് അംഗങ്ങളും അറിയിച്ചു.

സര്‍ക്കാര്‍ തീരുമാനം അനുസരിച്ച്, നിലവിലുള്ള 22 പോസ്റ്റുകളിലും ഭാവിയിലുണ്ടാകുന്ന പോസ്റ്റുകളിലും പി.എസ്.സി വഴിയാവും നിയമനം നടത്തുക. സെൻട്രൽ ആക്റ്റ് പ്രകാരം രൂപീകൃതമായ വഖഫ് ബോർഡിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്ന് വഖഫ് ബോർഡ് അംഗങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിയോടും വകുപ്പ് മന്ത്രിയോടും ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ടും ലാഘവ ബുദ്ധിയോടെയാണ് ഇക്കാര്യം കൈകാര്യം ചെയ്തതെന്നും വഖഫ് ബോർഡുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും യോഗത്തിൽ ആരോപണമുയർന്നു. നിയമനത്തിൽ ഏതെങ്കിലും ഒരു സംസ്ഥാനം ഇടപെടലുകൾ നടത്തിയാൽ മറ്റ് സംസ്ഥാനങ്ങളും അതിന് തയ്യാറാകും എന്നതാണ് തീരുമാനത്തെ എതിർക്കാൻ പ്രധാന കാരണമായി സംഘടന നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. മുന്നോക്ക സമുദായങ്ങൾക്ക് നിയമനങ്ങളിൽ പത്ത് ശതമാനം സംവരണം ഏർപ്പെടുത്താനുള്ള സർക്കാരിന്‍റെ തീരുമാനം കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷന്‍റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് ഭരണഘടന ലംഘനമാണെന്നും മുസ്ലീം സംഘടനാ നേതാക്കൾ യോഗത്തിൽ ആരോപിച്ചു.

0Shares