രണ്ടാം മാറാട് കൂട്ടക്കൊലയുടെ കരിനിഴലില്‍ മുസ്ലിംലീഗ്.

  • Post category:news
  • Reading time:1 min read
You are currently viewing രണ്ടാം മാറാട് കൂട്ടക്കൊലയുടെ കരിനിഴലില്‍ മുസ്ലിംലീഗ്.

കോഴിക്കോട്: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട കേസില്‍ ലീഗ് നേതാക്കളെ പ്രതികളാക്കി സിബിഐ, പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ മുസ്ലീം ലീഗ് നേതൃത്വത്തില്‍ വീണ്ടും കരിനിഴല്‍. തുടക്കം മുതല്‍ ആരോപണമുയര്‍ന്ന ലീഗ് സംസ്ഥാന സെക്രട്ടറി മായിന്‍ ഹാജിയെയടക്കം പ്രതിചേര്‍ത്താണ് സിബിഐ, എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടിയേയും തന്നെയും അപമാനിക്കാനുള്ള ശ്രമമാണെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും മായിന്‍ഹാജി കോഴിക്കോട്ട് ഒരു പ്രമുഖ വാര്‍ത്താ ചാനലിനോട് പറഞ്ഞു. മാറാട് അക്രമം അഴിച്ചുവിടാന്‍ ലീഗ് നേതാക്കളായ പ്രതികള്‍ ഗൂഢാലോചന നടത്തി, കലാപകാരികള്‍ക്ക് പണവും സഹായവും നല്‍കി തുടങ്ങിയ കുറ്റങ്ങളാണ് സിബിഐ, കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത്.

മായിന്‍ ഹാജിക്കുപുറമെ പ്രാദേശിക രാഷ്ട്രീയ നേതാവായ പി പി മൊയ്തീന്‍ കോയ, മാറാട് മഹല്ല് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. കലാപത്തില്‍ പങ്കില്ലെന്നും, രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് താനെന്നുമാണ് ലീഗ് സംസ്ഥാന സെക്രട്ടറി മായിന്‍ ഹാജിയുടെ പ്രതികരണം. കേസ് അന്വേഷണം നേതാക്കളിലേക്ക് നീളുന്നതിലൂടെ മുസ്ലീംലീഗ് സമ്മര്‍ദ്ദത്തിലാവുകയാണ്. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ ലീഗ് തടസവാദങ്ങള്‍ ഉന്നയിച്ചിരുന്നു. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി അന്വേഷണം വഴിതിരിച്ചുവെന്ന ആക്ഷേപവും ലീഗ് കേട്ടു. കൂടുതല്‍ അന്വേഷണത്തിനായി മാറാട് പ്രത്യേക ക്യാമ്പ് തുറക്കാന്‍ ഒരുങ്ങുകയാണ് സിബിഐ. കേന്ദ്രത്തിലും , കേരളത്തിലും അനുകൂലാന്തരീക്ഷമല്ലാത്ത ഈ സാഹചര്യത്തില്‍ നേതാക്കളിലേക്കുള്ള സിബിഐ അന്വേഷണം പാര്‍ട്ടിക്ക് തലവേദനയാകും.

 

0Shares