കാസര്‍കോട്: ‘വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് യൂത്ത് ലീഗ് നേതാവ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രക്ക് (നവംബര്‍ 24) ശനിയാഴ്ച്ച കാസര്‍കോട്ട്നിന്നും തുടക്കമാകും. കാസര്‍കോട്ട് നിന്നും തിരുവനന്തപുരം വരെ ഒരുമാസം നീണ്ടുനില്കുന്നതാണ് ‘യുവജന യാത്ര’. യാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യൂത്ത് ലീഗ് നേതാക്കള്‍ ചാനല്‍ ആര്.ബിയോട് പറഞ്ഞു. ശനിയാഴ്ച്ച വൈകിട്ട് മൂന്നുമണിക്ക് മഞ്ചേശ്വരം ഉദ്യാവാറില്‍ നിന്നും പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതോടെയാണ് യാത്രക്ക് തുടക്കമാവുക. മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, അബ്ദുസമദ് സമദാനി അടക്കമുള്ള നേതാക്കളും കെ.എം ഷാജി മുതല്‍ മറ്റു നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. വ്യത്യസ്ത ദിനങ്ങളില്‍ പലസ്ഥലങ്ങളിലായി ജാഥ കടന്നുപോകുമ്പോള്‍ മറ്റു മുസ്ലിം ലീഗ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു.
മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മഞ്ചേശ്വരം എം.എല്‍.എ ആയിരുന്ന പി ബി അബ്ദുല്‍ റസാഖ് ഇല്ലാത്തത് മുസ്ലിം ലീഗ് നേതാക്കള്‍ക്കും അണികള്‍ക്കും ഒരുപോലെ വേദനയുണ്ടാകുന്നതാണ്. എന്നിരുന്നാലും മഞ്ചേശ്വരം മണ്ഡലത്തില്‍ അടുത്തിടെ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതിനാല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി വിഷയവും യുവജന യാത്രക്കിടെ ചര്‍ച്ചയാകാനാണ് സാധ്യത. സോഷ്യല്‍ മീഡിയകളിലടക്കം സ്ഥാനാര്‍ഥി വിഷയം സജീവ ചര്‍ച്ച നടക്കുന്നതിനിടെയാണ് യുവജനയാത്ര എന്നതും എടുത്തുപറയേണ്ടതാണ്. പി.ബി യുടെ മരണശേഷം മുസ്ലിം ലീഗ് നേതാക്കള്‍ പരിപാടിക്കായി കാസര്‍കോട്ടേക്ക് ഒന്നടങ്കം എത്തുന്നു എന്നതും ലീഗ് അണികള്‍ക്കിടയില്‍ ആകാംഷ നിരക്കുന്നതാണ്. സ്ഥാനാര്‍ഥി കാര്യം പാണക്കാട് തങ്ങളിലും ലീഗ് സംസ്ഥാന നേതൃത്വത്തിലും മാത്രം ഒതുങ്ങുന്നതിനാല്‍ വിഷയം യുവജന യാത്രയില്‍ ചര്‍ച്ചയാവില്ല എന്നാണ് ലീഗ് നേതൃത്വം നല്കുന്ന സൂചന. എന്നാല്‍ സോഷ്യല്‍ മീഡിയകളിലെ പ്രചാരണം സംസ്ഥാന നേതൃത്വം ഗൗരവപൂര്‍വം നിരീക്ഷിക്കുകയാണ്.
മുനവ്വറലി തങ്ങള്‍ നയിക്കുന്ന മുസ്ലിം യൂത്ത് ലീഗിൻ്റെ യുവജന യാത്രക്ക് ശനിയാഴ്ച മഞ്ചേശ്വരത്ത് നിന്നും തുടക്കമാകും; നേതാക്കള്‍ കാസര്‍കോട് എത്തുന്നതോടെ മഞ്ചേശ്വരം സ്ഥാനാര്‍ഥി വിഷയവും ചര്ച്ചയായേക്കാം