കൊച്ചി: ‘അമ്മ’ എക്സിക്യൂട്ടിവ് യോഗത്തില്‍ മുകേഷും ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി എന്ന വാര്‍ത്തയില്‍ പ്രതികരണവുമായി വിനയന്. വിനയന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും തന്നെ ഭീഷണിപ്പെടുത്തി പിന്മാറാന് പ്രേരിപ്പിച്ചത് മുകേഷാണെന്ന് ഷമ്മി യോഗത്തില്‍ ആരോപിച്ചിരുന്നു. 50,000 രൂപ അഡ്വാന്‍സ് വാങ്ങിയ ഷമ്മി അത് തിരിച്ചു നല്‍കുകയായിരുന്നുവെന്നും മാന്നാര്‍ മത്തായി രണ്ടിന്റെ ചിത്രീകരണ സമയത്തായിരുന്നു ഇതെല്ലം നടന്നതെന്നും ഷമ്മി യോഗത്തില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. നടന് മുകേഷും ഷമ്മി തിലകനും തമ്മിലുണ്ടായ തര്‍ക്കത്തില്‍ മുകേഷിനെതിരേ രൂക്ഷവിമര്‍ശനവുമായി സംവിധായകന് വിനയന് ഷമ്മി തിലകനെപ്പോലുള്ളവരുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ട് രസിച്ച് കോമഡി ഉണ്ടാക്കാനാണ് ഈ ജനനേതാവിന് ഏറെയിഷ്ടമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് വിനയന് പറഞ്ഞു.
ഇത്തരം വെറുപ്പിന്റെ പാരയുമായി നടക്കുന്ന സ്വാര്ഥന്മാര് ഇടതുപക്ഷ മുന്നണിയുടെ ലേബലില്‍നിന്ന് എം.എല്‍.എ.വരെ ആകുന്നുവെന്നതാണ് ഏറെ അല്‍ഭുതപ്പെടുത്തുന്നത്. കലാകാരനും ജനപ്രതിനിധിയും കമ്യൂണിസ്റ്റ് സഹയാത്രികനുമൊക്കെയായ മുകേഷിന്റെ സ്വഭാവ മഹിമ അമ്മയുടെ എക്സിക്യുട്ടീവില്‍ നിന്നുതന്നെ പുറത്തുവന്നത് വളരെ നന്നായെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അറിഞ്ഞിരുന്നുവെങ്കില്‍ അന്ന് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയില്‍ കൊടുത്ത പരാതിയില്‍ മുകേഷിന്റെ പേരും പറയാമായിരുന്നുവെന്നും ഷമ്മി തിലകന് സാക്ഷി കൂടി പറഞ്ഞിരുന്നെങ്കില്‍ ഷമ്മിയുടെ നാലു ലക്ഷം ഇല്ലാതാക്കിയ മുകേഷിന് രണ്ടു മൂന്ന് ലക്ഷത്തിന്റെ ഫൈന്‍ എങ്കിലും വാങ്ങിക്കൊടുക്കുകയും ചെയ്യാമായിരുന്നുവെന്നും വിനയന്റെ ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.
അതേസമയം മുകേഷുമായി യോഗത്തില്‍ തര്ക്കമുണ്ടായെന്നകാര്യം ഷമ്മി തിലകന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സ്ഥിരീകരിച്ചു.