
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ മംഗളൂരുവിൽ ഉണ്ടായ സംഘർഷങ്ങളും രണ്ടു പേർകൊല്ലപ്പെട്ട പോലീസ് വെടിവയ്പും കർണാടക സർക്കാർ ആസൂത്രണം ചെയ്തതാണെന്ന് യു.ഡി.എഫ് പ്രതിനിധി സംഘം.
പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ വീടുകളും പരുക്കേറ്റ് ആശുപത്രിയിലുള്ളവരെയും സന്ദർശിച്ച ശേഷമായിരുന്നു യു.ഡി.എഫ് പ്രതിനിധി സംഘം അഭിപ്രായം വ്യക്തമാക്കിയത്. അതേപോലെ തന്നെ കേരളത്തില്‍ നിന്നുള്ളവരാണ് മംഗളൂരുവിൽ അക്രമം നടത്തിയതെന്നു പ്രചരിപ്പിച്ച് മുതലെടുപ്പിനാണ് കർണാടക സർക്കാർ ശ്രമിക്കുന്നതെന്നും സംഘത്തിന് നേതൃത്വം നൽകിയ കെ.സുധാകരൻ എംപി, രാജ്മോഹൻ ഉണ്ണിത്താൻ എംപി എന്നിവർ അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ എ.ഡി.ജി.പി അടക്കമുള്ള ഉദ്യോഗസ്ഥർ ക്ഷമാപണം നടത്തിയതായി ജനപ്രതിനിധികൾ പറഞ്ഞു. എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എം.സി ഖമറുദ്ദീൻ, പാറക്കൽ അബ്ദുല്ല, എൻ.ശംസുദ്ദീൻ, കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠൻ, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, ജനറൽ സെക്രട്ടറി വിനോദ്കുമാർ പള്ളയിൽ വീട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷറഫ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഹർഷാദ് വെർക്കാടി, മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷറഫ് എടനീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
