
മൈസൂര്‍: എഴുപത് വർഷത്തെ ആലാപന ജീവിതത്തിന് ശേഷം ഇന്നലെ മൈസൂരുവിൽ നടത്തിയ പൊതുപരിപാടിയിൽ വച്ച് ജാനകിയമ്മ വിരമിക്കൽ പ്രഖ്യാപിച്ചു. മൈസൂരു മാനസ ഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ ഹർഷാരവം ഏറ്റ് വാങ്ങിയാണ് ജാനകിയമ്മ തന്റെ അവസാന ഗാനം പാടിയത്. വൈകിട്ട് ആറര മുതൽ പത്തര വരെ നീണ്ട പരിപാടിയിൽ നിരവധി ഗാനങ്ങൾ ജാനകി പാടി, നാല് മലയാള ഗാനങ്ങള്‍ ഉള്‍പ്പെടെ.

കഴിഞ്ഞവര്‍ഷം ‘പത്തുകല്‍പ്പനകള്‍’ എന്ന മലയാളസിനിമയില്‍ പാടിയശേഷം സംഗീതജീവിതം നിര്‍ത്താന്‍ തീരുമാനിച്ചതാണ്. എന്നാല്‍, മൈസൂരു മലയാളിയായ മനു ബി. മേനോന് നേതൃത്വംനല്കുന്ന സ്വയംരക്ഷണ ഗുരുകുലം, എസ്. ജാനകി ചാരിറ്റബിള്‍ ട്രസ്റ്റ് മൈസൂരു എന്നിവയുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പരിപാടി അവതരിപ്പിക്കാന്‍ തയ്യാറായത്. ‘
അറുപതു വർഷങ്ങൾക്കു മുമ്പ് ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയിലൂടെയാണ് ജാനകിയമ്മയുടെ ചലച്ചിത്ര പ്രവേശനം. വിധിയുടെ വിളയാടൽ ആകാം, ആദ്യഗാനം പുറത്തിറങ്ങിയില്ല. മലയാളത്തിലെ അവസാന ഗാനം സിനിമയുടെ പ്രചാരത്തിന് വ്യാപകമായി ഉപയോഗിച്ചുവെങ്കിലും സിനിമയിൽ നിന്ന് നീക്കംചെയ്തു. മലയാളം, കന്നട, തമിഴ് ഉൾപ്പെടെപത്തിലധികം ഭാഷകളിൽ 20,000ത്തിലേറെ ഗാനങ്ങൾ ആല പിച്ചിട്ടുണ്ട്. നാലു തവണ ഏറ്റവും നല്ല പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
