
നടൻ കലാഭവൻ മണിയുടെ മരണം കൊലപാതകമല്ലെന്ന് സി.ബി.ഐ റിപ്പോർട്ട്. സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മണിയുടേത് കരൾ രോഗം മൂലമുള്ള മരണമാണ്. തുടർച്ചയായ മദ്യപാനം രോഗത്തിന് കാരണമായെന്നും സി.ബി.ഐ സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2016 മാർച്ച് ആറിനാണ് മണി മരിച്ചത്. 2017ൽ മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധന ഫലമാണ് ദുരൂഹതയ്ക്കു വഴിയൊരുക്കിയത്.

മണിയുടെ ശരീരത്തിൽ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണ്. കരൾ രോഗം ബാധിച്ചതിനാൽ മദ്യത്തിന്റെ അംശം വയറ്റില്‍ അവശേഷിക്കുകയായിരുന്നു. അതാണ് മരണത്തിലേക്ക് നയിച്ചതെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന വിഷാംശം സംബന്ധിച്ച് പോണ്ടിച്ചേരി ജിപ്മെറിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന നടത്തിയത്. ഈ റിപ്പോർട്ട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
