
കാസര്‍കോട്: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സമരസമിതി വീണ്ടും സമരത്തിലേയ്ക്ക്. കേരളാ സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കാതായതോടെയാണ് എന്‍ഡോസള്‍ഫാന്‍ സമരസമിതി വീണ്ടും സമരത്തിനൊരുങ്ങുന്നത്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജനുവരി 30 മുതല്‍ തിരുവനന്തപുരത്ത് നടത്തിയ അനിശ്ചിതകാല പട്ടിണി സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

മുഖ്യമന്ത്രി നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ സമരം അവസാനിപ്പിച്ചത്. പക്ഷെ ആ ചര്‍ച്ചയിലെ പ്രധാന ഒത്തുതീര്‍പ്പ് വ്യവസ്ഥ അട്ടിമറിച്ചാണ് ഈ മാസം രണ്ടാം തിയ്യതി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതെന്ന് സമര സമിതി പറയുന്നു. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ദുരിത ബാധിതതരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് പുറത്തുപോയി താമസിക്കുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ പറയുന്നത്.
2017ല്‍ ജില്ലയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 1905 പേരില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളെ ഇനിയൊരു പരിശോധന കൂടാതെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും ആനുകൂല്യങ്ങള്‍ നല്‍കുമെന്നുമായിരുന്നു സര്‍ക്കാര്‍ നല്കിയ ഉറപ്പ്. ഈ ഉറപ്പും സര്‍ക്കാര്‍ ലംഘിച്ചു. ഇനിയൊരു മെഡിക്കല്‍ പരിശോധന നടത്തിയേ ഇവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തൂ എന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്.
