
കോട്ടയം: പാര്‍ട്ടി ചെയർമാൻ സ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസിൽ തർക്കം മുറുകുന്നതിനിടെ, വീട്ടുവീഴ്ച വേണ്ടെന്ന് മാണി വിഭാഗം രഹസ്യയോഗത്തിൽ ധാരണ. ലയനസമയത്ത് പി.ജെ ജോസഫുമായുണ്ടാക്കിയ കരാറനുസരിച്ച് ചെയർമാൻ സ്ഥാനവും പാര്‍ലമെന്ററി പാർട്ടി നേതാവ് സ്ഥാനവും മാണി വിഭാഗത്തിനാണ്. ഇത് വിട്ടുകൊടുക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
സി.എഫ്. തോമസ് അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടക്കുന്ന സമവായ നീക്കം ഇഴയുന്ന സാഹചര്യത്തിലാണ് മാണി വിഭാഗത്തിന്റെ കടുത്തനീക്കം. വീട്ടുവീഴ്ചക്ക് തയാറായാൽ വീണ്ടെടുക്കാനാകാത്തവിധം പാർട്ടിയിലെ പിടി നഷ്ടമാകുമെന്ന വികാരവും യോഗത്തിലുയർന്നു. ചെയർമാൻ സ്ഥാനം കൈവിട്ടുള്ള സമവായത്തിന് തയാറാകേണ്ടതില്ല. ജോസ് കെ. മാണിയെ വർക്കിങ് ചെയർമാനാക്കിയുള്ള ഫോർമുല അംഗീകരിക്കേണ്ടതില്ലെന്നും യോഗത്തിൽ ധാരണയായി. സംസ്ഥാന കമ്മിറ്റി വിളിച്ച് ഭൂരിപക്ഷത്തിലൂടെ ചെയർമാനെ നിശ്ചയിക്കണം.

ഭൂരിപക്ഷമില്ലെന്ന് അറിയാവുന്നതിനാലാണ് ജോസഫ് സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാൻ മടിക്കുന്നത്. പിളർപ്പിനെ ഭയക്കേണ്ടതില്ലെന്ന അഭിപ്രായവും യോഗത്തിലുയർന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ജോസഫ് പക്ഷത്തേക്ക് ചായാൻ സാധ്യതയുണ്ടെന്ന അഭിപ്രായം ചിലർ പങ്കുവെച്ചെങ്കിലും മുതിർന്ന അംഗങ്ങൾ ഇത് തള്ളി. മുഴുവൻപേരും ഉറച്ചുനിൽക്കുമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. ഒറ്റപ്പെട്ട ചിലരെ ബന്ധപ്പെടാനും തീരുമാനമായി.
സംസ്ഥാന സമിതിയോ സ്റ്റിയറിങ് കമ്മിറ്റിയോ വിളിച്ചാൽ ഭൂരിപക്ഷം തെളിയിച്ച് ജോസ് കെ. മാണിയെ ചെയർമാനാക്കാൻ സാധിക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ. സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് മാണി വിഭാഗത്തിൽനിന്നുള്ള അംഗങ്ങൾ ഒപ്പിട്ട കത്ത് ജോസഫിന് നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും എപ്പോൾ നൽകണമെന്ന കാര്യം തീരുമാനിച്ചില്ല. കോട്ടയത്തു നടന്ന കെ.എം. മാണി അനുസ്മരണത്തിനുശേഷമാണ് മാണി വിഭാഗം നേതാക്കൾ യോഗം ചേർന്നത്. കോട്ടയത്തെ യോഗം വൻ വിജയമാക്കാനായത് നേട്ടമായതായും ഇവർ പറയുന്നു. അതേസമയം, ചെയർമാൻ സ്ഥാനത്തേക്ക് സമവായത്തിലൂടെ എത്താനുള്ള കരുനീക്കത്തിലാണ് ജോസഫ്. മുതിർന്ന നേതാക്കളുമായി ജോസഫ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. ചില ബിഷപ്പുമാരുമായും ജോസഫ് സംസാരിക്കുന്നുണ്ട്.
