കാല്‍ നൂറ്റാണ്ടിന് ശേഷം ഹിമാചല്‍ നിയമസഭയില്‍ സി.പി.എം; 2131 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാകേഷ് സിംഗ ബി.ജെ.പി.യെ താഴെയിട്ടത്

  • Post category:news
  • Reading time:1 min read
You are currently viewing കാല്‍ നൂറ്റാണ്ടിന് ശേഷം ഹിമാചല്‍ നിയമസഭയില്‍ സി.പി.എം; 2131 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാകേഷ് സിംഗ ബി.ജെ.പി.യെ താഴെയിട്ടത്

ഷിംല: ഹിമാചല്‍പ്രദേശിന്റെ സമരനായകന്‍ രാകേഷ് സിംഗ കാല്‍ നൂറ്റാണ്ടിനുശേഷം വീണ്ടും നിയമസഭയിലേക്ക്. ബി.ജെ.പിയുടെ രാകേഷ് വര്‍മ്മയെ അട്ടിമറിച്ച് 2131 വോട്ടുകള്‍ക്കാണ് സി.പി.എം സ്ഥാനാര്‍ത്ഥി രാകേഷ് സിംഗ വിജയിച്ചത്. വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിക്കൊണ്ടാണ് രാകേഷ് സിംഗയുടെ വിജയം. സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ രാകേഷ് സിംഗ എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. 1993ലെ തെരഞ്ഞെടുപ്പിലും രാകേഷ് സിംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1967, 1990 വര്‍ഷങ്ങളിലും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്ക് വിജയിച്ചിരുന്നു. മുന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയും നിലവില്‍ കേന്ദ്രകമ്മിറ്റംഗവും കൂടിയാണ്. നിലവില്‍ കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയാണ്. സിംഗ അടക്കം ആറ് സ്ഥാനാര്‍ത്ഥികളാണ് തിയോഗ് മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്. സംസ്ഥാനത്ത് കര്‍ഷക സമരങ്ങള്‍ ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ് സിംഗ. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് അദ്ദേഹം നിയമസഭയിലേക്ക് വിജയിക്കുന്നത്. ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് സിംഗ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. നിരവധി തവണ പോലീസ് മര്‍ദ്ദനത്തിനിരയായിട്ടുണ്ട്. ഒട്ടേറെ തവണ ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. ഹിമാചലിലെ കിനോറില്‍ കോര്‍പ്പറേറ്റ് സ്ഥാപനമായ ജെയ്പീ നിര്‍മ്മിക്കുന്ന വാങ്ടു കര്‍ച്ചാം ജലവൈദ്യുത നിലയത്തില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ രാകേഷ് സിംഗയുടെ നേതൃത്വത്തില്‍ വന്‍ സമരം നടന്നുവരികയാണ്. സമരത്തിനിടെ അദ്ദേഹത്തിനെതിരെ വധശ്രമവുമുണ്ടായി. തൊഴിലാളി റാലയില്‍ പങ്കെടുക്കുന്നതിന് കിനോറിലേക്ക് വരികെ അദ്ദേഹം സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിപ്പിച്ചാണ് വധശ്രമമുണ്ടായത്. അക്രമി ഇടിപ്പിച്ച കാറും അതിലുണ്ടായിരുന്നവരേയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സമരങ്ങളിലൂടെ വര്‍ദ്ധിപ്പിച്ച സംഘടനാശേഷിയും ജനപിന്തുണയും കൈമുതലാക്കിയാണ് സി.പി.എം തിയോഗില്‍ ഈ തിളക്കമാര്‍ന്ന വിജയത്തിലെത്തിച്ചതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

0Shares