
ഹാരിസ് പുണ്ടൂർ
കാസർകോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യൂ.ഡി.ഫ് സ്ഥാനാർഥി ആരെന്ന ചോദ്യം ഉയരാൻ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് തിരഞ്ഞടുപ്പ് തിയതി പ്രഖ്യാപിക്കണം എന്നതാണ് വഴക്കം. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്നേ സ്ഥാനാർത്ഥിയെ നിർണയിക്കുന്ന രീതി ലീഗിനില്ല. സ്ഥാനാർത്ഥയെ പ്രഖ്യാപിക്കുന്നത് ലീഗിൻ്റെ സംസ്ഥാന നേതൃത്വം എന്നിരിക്കെ സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയകളിൽ സജീവമാണ്. ഇതിനകം പതിനഞ്ചിൽ അതികം പേരുകളാണ് മുസ്ലിം ലീഗിൽ നിന്ന് തന്നെ ഉയർന്നു കേൾക്കുന്നത്. ആരാകും സ്ഥാനാർത്ഥി എന്നതിലാണ് ചർച്ച സജീവമാകുന്നത്. സോഷ്യൽ മീഡിയകളിലും മറ്റുമായി പല പേരുകളും ഉയർന്നിട്ടുണ്ട്.
മുൻ മന്ത്രിയും ദീർഘകാലം കാസർകോട് എം.എൽ.എയുമായിരുന്ന മുതിർന്ന മുസ്ലിം ലീഗ് നേതാവ് സി.ടി അഹ്മദ് അലി, മുസ്ലിംലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ധീൻ, ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ, ദീർഘകാലം കാസർകോട് മുൻസിപ്പൽ ചെർമാനും മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ ടി.ഇ അബ്ദുല്ല, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ എ.ജി.സി ബഷീർ, മുസ്ലിം ലീഗ് സെക്രട്ടറി മൂസാബി ചെർക്കളം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റും യൂത്ത് ലീഗ് നേതാവുമായ എ.കെ.എം അഷ്റഫ്, മുസ്ലിം ലീഗ് നേതാവും മികച്ച സംഘടകനുമായ മാഹിൻ കേളോട്ട്, മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം മണ്ഡലം പാർട്ടി നിരീക്ഷകനുമായ പി.എം മുനീർ കമ്പാർ, മഞ്ചേശ്വരം എം.എൽ.എ ആയിരുന്ന പി.ബി അബ്ദുൽ റസാഖിൻ്റെ മകൻ പി.ബി ഷെഫീഖ്, പ്രമുഖ വ്യവസായികളായ ലത്തീഫ് ഉപ്പള ഗേറ്റ്, യൂ.കെ യുസഫ് ഉപ്പള, വനിതാ ലീഗ് നേതാവും ചെർക്കളം അബ്ദുല്ലയുടെ മകളുമായ മുംതാസ് സമീറ, വനിതാ ലീഗ് നേതാവും മഞ്ചേശ്വരത്ത് നിന്ന് മത്സരിച്ച് ജില്ലാപഞ്ചായത്ത് അംഗമായ ഫരീദ സകീർഅഹ്മദ്, എന്നിവരാണ് ചർച്ചവിഷയമെങ്കിൽ സമവായ ചർച്ചയിൽ എതിരഭിപ്രായങ്ങൾ രൂപപ്പെടാതിരിക്കാൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ മത്സരിപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നവരാണ് കൂടുതൽ പേരും.
അതിനിടെ മഞ്ചേശ്വരത്ത് കഴിഞ്ഞ തിരഞ്ഞടുപ്പ് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ ബി.ജെ.പി യുടെ കെ.സുരേന്ദ്രൻ തുടരുകയാണ്. അതിനാൽ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. 2019- ലെ ലോകസഭാ തിരഞ്ഞടുപ്പിനോടൊപ്പം മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പും നടത്താനുള്ള നീക്കത്തിലേക്കാണ് ബി.ജെ.പി കാര്യങ്ങളെ കൊണ്ടെത്തിക്കുന്നതെന്ന സൂചനയും തള്ളിക്കളയാനാവില്ല. ആറുമാസത്തിനകം തെരഞ്ഞടുപ്പ് നടത്തണമെന്നിരിക്കെ, തെരഞ്ഞടുപ്പ് കമ്മീഷന്റെ തീരുമാനം ഉടൻ ഉണ്ടാകുമെന്നും കരുതാം.