
തിരുവനന്തപുരം: വാഹന പരിശോധനയിൽ കാറില്‍ വന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവും പിടികൂടി. കാട്ടാക്കട കുളതുമ്മല്‍ ചൂണ്ടുപലക ഭാഗത്ത് നിന്നാണ് എക്സൈസ് സംഘം മയക്കു മരുന്നുമായി യുവാക്കളെ അറസ്റ്റ് ചെയ്‌തത്. കോഴിക്കോട് സ്വദേശി അബിൻ സി.ബി (26), തിരുവനന്തപുരം ചൂഴമ്പാല സ്വദേശി ജിതിൻ (26), നെടുമങ്ങാട് കരിപ്പൂർ സ്വദേശി അഖില്‍ (26) എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും 1.056 ഗ്രാം എം.ഡി.എം.എ, 10 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഇലക്ഷൻ സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി സർക്കിള്‍ ഇൻസ്‌പെക്ടർ ടോണി ജോസിൻ്റെ നേതൃത്വത്തിലുള്ള നർക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്‍റെ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്. ഗ്രേഡ് അസിസ്റ്റണ്ട് എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സിവില്‍ എക്സൈസ് ഓഫീസർമാരായ വിപിൻ, കൃഷ്‌ണ പ്രസാദ്, സുരേഷ് ബാബു, നന്ദകുമാർ, ഷമീർ പ്രബോധ് എന്നിവർ പങ്കെടുത്തു.

മറ്റൊരു കേസില്‍ പാലക്കാട് ചില്ലറ വില്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി വയോധിക പിടിയില്‍. എക്സൈസ് ഇൻ്റെലിജിൻസ് അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ആർ.എസ് സുരേഷ് നല്‍കിയ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ അട്ടപ്പാടി പാടവയല്‍ പാലൂർ ഊരിലെ ഒരു വീടിന് സമീപത്ത് നിന്നാണ് 1.9 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പ്രതി നഞ്ചി എന്ന് പേരുള്ള സ്ത്രീയെ അറസ്റ്റ് ചെയ്‌തു. അഗളി മേഖലയില്‍ ചില്ലറ വില്പനക്കായി എത്തിച്ചതാണ് കഞ്ചാവ്.
ഇലക്ഷൻ സ്‌പെഷ്യല്‍ ഡ്രൈവ് പ്രമാണിച്ചു ഊരുകള്‍ കേന്ദ്രീകരിച്ചും വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും വനംവകുപ്പിൻ്റെ സഹായത്തോടെ വ്യാപകമായ പരിശോധനകളാണ് നടന്നു വരുന്നത്. മണ്ണാർക്കാട് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ആദർശ് എസ്.ബി നേതൃത്വം നല്‍കിയ സംഘത്തില്‍ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദ് എം.പി, പ്രഭ.ജി, സി.ഇ.ഒ മാരായ അലി അസ്‌കർ, പ്രദീപ്, ഭോജൻ, സുധീഷ് കുമാർ, വനിത സിവില്‍ എക്സൈസ് ഓഫീസർ സാഹിറ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ അനൂപ്, ജയപ്രകാശ് എന്നിവർ പങ്കെടുത്തു.
