
കൊച്ചിയില്‍ ഓടുന്ന വാഹനത്തിനുള്ളില്‍ 19കാരിയായ മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിയായ യുവതിക്കെതിരെ വെളിപ്പെടുത്തല്‍. സുഹൃത്തായ ഡിംപിള്‍ ലാമ്പ നിര്‍ബന്ധിച്ചിട്ടാണ് ബാറില്‍ പോയത്. അവിടെ വെച്ച് തന്ന ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ട്. പിന്നാലെ അവശനിലയിലായപ്പോള്‍ യുവാക്കളുടെ കാറില്‍ കയറാന്‍ ഡിംപിള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഓടുന്ന വാഹനത്തിനുള്ളില്‍ വെച്ച് 45 മിനിട്ടോളം കൂട്ടബലാത്സംഗത്തിനിരയായി. ഇതിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. എന്നാല്‍ ആ സമയം പ്രതികരിക്കാന്‍ ഭയന്നിരുന്നു. വീണ്ടും ബാറില്‍ തിരിച്ചെത്തി ഡിംപിളിനെ കൂട്ടിയാണ് കാക്കനാട് ഇറക്കിവിട്ടത്. മൂന്ന് പേരാണ് പീഡിപ്പിച്ചതെന്നും അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും യുവതി പറഞ്ഞു.
ഇതിനിടെ കേസ് അന്വേഷിക്കുന്ന കൊച്ചി സൗത്ത് പൊലീസിനെതിരെയും 19കാരി ആരോപണം ഉയര്‍ത്തി. തൻ്റെ ഫോണ്‍ പൊലീസ് പിടിച്ചുവെച്ചിരിക്കുകയാണെന്നും തരാന്‍ പറ്റില്ലെന്നാണ് പറയുന്നതെന്നും യുവതി അറിയിച്ചു. അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും യുവതി ആരോപിച്ചു.

രാജസ്ഥാന്‍ സ്വദേശിനിയാണ് ഡിംപിള്‍ ലാമ്പ. ഇവര്‍ക്കൊപ്പം കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുദീപ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വ്യാഴാഴ്‌ച രാത്രി നടന്ന സംഭവം ഇന്നലെയാണ് പുറം ലോകം അറിയുന്നത്.
