
യുക്രൈനിൽ നിന്ന് റഷ്യൻ സൈന്യത്തെ പിൻവലിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ തയാറായാൽ പകരമായി നാറ്റോ അംഗത്വം തേടുന്നതിൽ നിന്നു പിൻമാറാമെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. സൈനിക പിൻമാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും പുടിൻ ഉറപ്പ് നൽകിയാൽ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തീരുമാനം ചർച്ച ചെയ്യാം.

ടെലിവിഷൻ അഭിമുഖത്തിനിടെയായിരുന്നു സെലെൻസ്‌കിയുടെ പ്രതികരണം. പുടിനുമായി നേരിട്ടു ചർച്ചയ്ക്കു തയാറാണെന്ന് സെലെൻസ്‌കി ആവർത്തിച്ചു. താനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയാറാകുന്നില്ലെങ്കിൽ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നു തന്നെ കരുതേണ്ടി വരുമെന്നും സെലെൻസ്‌കി പറഞ്ഞു.
അതേസമയം യുദ്ധം രൂക്ഷമായ യുക്രൈനിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. യുക്രൈനിൽ റഷ്യ നടത്തിയ യുദ്ധക്കുറ്റങ്ങളുടെ തെളിവുകൾ ശേഖരിക്കാൻ പെന്റഗൺ യുക്രൈനിനെ സഹായിക്കുമെന്നും ബൈഡൻ പറഞ്ഞു.
