
മദ്യപാനികളെ ജയിലിലിടുന്നതിന് പകരം മദ്യ മാഫിയയെക്കുറിച്ച് വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുമെന്ന പുതിയ നിയമവുമായി ബീഹാർ സർക്കാർ. ഇതിൻ്റെ അടിസ്ഥാനത്തിൽ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാനായാൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടാം.

തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് ഈ വ്യത്യസ്തമായ തീരുമാനം.മദ്യമാഫിയയ്ക്ക് കുരുക്കിടുക എന്ന ലക്ഷ്യത്തോടെയാണ് ശിക്ഷാഇളവ് കൊണ്ടുവന്നിരിക്കുന്നതെന്ന് എക്‌സൈസ് കമ്മിഷണർ കൃഷ്ണ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം പുതിയ നിയമം അനുസരിച്ച് ഒരാൾ മദ്യപിച്ച് പിടിക്കപ്പെട്ടാൽ അയാളോട് മദ്യം ലഭ്യമാക്കിയ സ്ഥലത്തെക്കുറിച്ചും വ്യക്തികളെക്കുറിച്ചും അന്വേഷിക്കും.
കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തും. കൈമാറിയ വിവരം ശരിയാണെങ്കിൽ പിടിക്കപ്പെട്ടയാളെ ശിക്ഷിക്കില്ല എന്നാണ് പുതിയ നിയമം എന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം 2021 ജനുവരി മുതൽ ഒക്ടോബർ വരെ അരലക്ഷത്തോളം പേരെയാണ് മദ്യനിരോധനനിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്.
എന്നാൽ മദ്യം നിരോധിച്ചെങ്കിലും വ്യാജ മദ്യം ബീഹാറിൽ സുലഭമാണ്. വ്യാജ മദ്യം കഴിച്ചുണ്ടാകുന്ന മരണങ്ങളും സർക്കാരിന് വലിയ വെല്ലുവിളിയാണ്. 2016 ഏപ്രിലാണ് ബീഹാറിൽ മദ്യ വിൽപനയും ഉപഭോഗവും നിരോധിച്ചത്.
