
കണ്ണൂർ: വിട്ടു മാറാത്ത ചുമയും അനുബന്ധ ബുദ്ധിമുട്ടും കാരണം വിശദമായ പരിശോധനക്ക് വിദേയമാക്കിയ മട്ടന്നൂര്‍ സ്വദേശിനിക്ക് ശ്വാസനാളിയിൽ തടസ്സം ഉള്ളതായി ഡോക്ടർമാർ കണ്ടെത്തി. ആസ്ത്മാ രോഗമായി കരുതപ്പെട്ട് കാലം ഇത്രയും മരുന്ന് കഴിച്ചുവരികയായിരുന്നു ഇവർ. തടസ്സം നീക്കിയപ്പോൾ ഡോക്ടർമാർപോലും ഞെട്ടി. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കളിക്കുന്നതിനിടെ അറിയാതെ വിഴുങ്ങിപ്പോയ വിസിലാണ് നാല്‍പ്പതാമത്തെ വയസ്സില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ബ്രോങ്കോസ്കോപ്പി നടത്തിയാണ് വിസില്‍ പുറത്തെടുത്തത്. പതിനഞ്ചാമത്തെ വയസ്സില്‍ ‘വിഴുങ്ങിപ്പോയ’ വിസില്‍ തന്‍റെ ശ്വാസനാളത്തില്‍ ഇത്രയും വര്‍ഷങ്ങളായി കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് ഞെട്ടലോടെയാണ് മട്ടന്നൂര്‍ സ്വദേശിനിയായ നാല്‍പ്പതുകാരി തിരിച്ചറിഞ്ഞത്.

വര്‍ഷങ്ങളായുള്ള വിട്ടുമാറാത്ത ചുമയുമായി തളിപ്പറമ്പിലെ പള്‍മണോളജിസ്റ്റ് ഡോ: ജാഫറിന്‍റെ ക്ലിനിക്കില്‍ നിന്നും റഫര്‍ ചെയ്യപ്പെട്ടാണ് രോഗി കണ്ണൂര്‍ ഗവ. മെഡി. കോളേജില്‍ എത്തിയത്. പള്‍മണോളജി വിഭാഗത്തില്‍ എത്തി സി.ടി. സ്കാന്‍ പരിശോധന ചെയ്തപ്പോഴാണ് ശ്വാസനാളിയില്‍ എന്തോ വസ്തു കുടുങ്ങിക്കിടപ്പുണ്ടെന്ന സംശയമുദിച്ചത്. ഉടനെ തന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ പള്‍മണോളജിസ്റ്റ് ഡോ: രാജീവ് റാമിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങിയ സംഘം ശ്വാസനാളത്തില്‍ ട്യൂബ് കടത്തിയുള്ള ബ്രോങ്കോസ്കോപ്പിക്ക് രോഗിയെ വിധേയയാക്കി. ഏവരേയും വിസ്മയിപ്പിച്ചു കൊണ്ട് സ്കോപ്പി വഴി പുറത്തെത്തിയത് ചെറിയ ഒരു വിസിലായിരുന്നു. രോഗിണിയോട് ചെറുപ്പത്തിലേ കാര്യങ്ങൾ തിരക്കിയപ്പോഴാണ് പതിനഞ്ചാം വയസ്സിലെ സംഭവം അവര്‍ ഓര്‍ത്തെടുത്തത്.
ആസ്ത്മാ രോഗമായി കരുതപ്പെട്ട് ഇത്രയും കാലം ചികിത്സിച്ച വിട്ടു മാറാത്ത ചുമയും അനുബന്ധ വിഷമങ്ങളും അടക്കം ഒരു രോഗിയായി കഴിയുകയായിരുന്നു അവർ. ഇപ്പോൾ എല്ലാം മാറിയതിന്‍റെ സന്തോഷത്തിലാണ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പള്‍മണോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് മട്ടന്നൂര്‍ സ്വദേശിനി സന്തോഷത്തോടെ ആശുപത്രിയുടെ പടിയിറങ്ങി.
