
ലീഗ് മുസ്‌ലിം ജനവിഭാഗത്തിന് വേണ്ടി സംസാരിക്കുമ്പോൾ അത് വർഗ്ഗീയമാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ. സമുദായങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും ഇ.ടി പറഞ്ഞു.

വഖഫ് വിഷയമടക്കം മുസ്‌ലിം ലീഗ് വർഗീയമാക്കി മാറ്റുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ സ്ഥിരം തുറുപ്പ് ചീട്ടാണത്. മൗലികമായ കാര്യങ്ങളിൽ ലീഗ് വിട്ടുവീഴ്ചക്ക് തയ്യാറല്ല. ലീഗ് പല വിഷയങ്ങളിലും പ്രതികരിക്കുന്നത് സി.പി.എമ്മിന് വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
വഖഫ് വിഷയത്തിൽ രണ്ടാംഘട്ട സമരം ആരംഭിക്കും. സമാന ചിന്താഗതിയുള്ള ആരുമായും ഒത്തുചേർന്ന് ലീഗ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. എല്ലാവരേയും യോജിപ്പിച്ച് പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇ.ടി പറഞ്ഞു. മുസ്‌ലിം ലീഗ് കോഴിക്കോട് നടത്തിയ വഖഫ് സമ്മേളനത്തിന് ശേഷം ലീഗിനെതിരെ മുഖ്യമന്ത്രി വിമർശനമുന്നയിച്ചിരുന്നു. വഖഫ് വിഷയം വർഗീയമായി ഉപയോഗിക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
