
വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈന് എതിരെ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് വനിതാ നേതാവ് ബിന്ദു കൃഷ്ണ. താൻ അനുഭവിക്കുന്ന ഗാർഹികപീഡന ആവലാതി പറയാൻ ടെലി പ്രോഗ്രാമിൽ വിളിച്ച യുവതിയോട് ധാർഷ്ട്യത്തോടെയും പുച്ഛഭാവത്തിലും സംസാരിച്ച സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈന് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷന് പരാതി നൽകിയതായി ബിന്ദു കൃഷ്ണ പറഞ്ഞു.

വനിതകൾക്കെതിരായ പരാമർശങ്ങൾ നടത്തുന്നത് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പതിവാക്കിയിരിക്കുകയാണ്. ടെലി പ്രോഗ്രാമിൽ വിളിച്ച യുവതിക്ക് താൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ കാരണമോ, വേദന കാരണമോ, ഭയം കാരണമോ ആകാം അച്ചടി ഭാഷയിൽ സംസാരിക്കാൻ കഴിയാതെ പോയത്. എന്നാൽ അത് തിരിച്ചറിയാൻ പോലും ശ്രമിക്കാതെ പുച്ഛത്തോടെയും, ധാർഷ്ട്യത്തോടെയും സംസാരിച്ച വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ നിലപാട് അപമാനകരമാണ്.ബിന്ദു കൃഷ്ണ കുറിച്ചു.
സ്ത്രീകൾ അനുഭവിക്കുന്ന ഗാർഹിക പീഡനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി പോലീസ് വകുപ്പിൽ പുതിയ വിഭാഗങ്ങൾക്ക് രൂപം നൽകിയ മുഖ്യമന്ത്രിയുടെ നടപടി കാലഘട്ടത്തിന്‍റെ ആവശ്യമാണ്. എന്നാൽ അതിന് പിന്നാലെ വനിതാ കമ്മീഷൻ അദ്ധ്യക്ഷയിൽ നിന്നുതന്നെ ഉണ്ടായ മോശമായ നടപടികൾ സംസ്കാര സമ്പന്ന കേരളത്തിന് യോജിച്ചതല്ല.
സംസ്ഥാനത്തെ വനിതകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, അവരുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടി നിയമപരമായും സാമൂഹ്യപരമായും പ്രവർത്തിക്കേണ്ട ഉത്തരവാദിത്വപ്പെട്ട സ്ഥാപനമാണ് വനിതാ കമ്മീഷൻ. എന്നാൽ അതിനെ ധ്വംസിക്കുന്ന തരത്തിലുള്ള വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പ്രവർത്തനങ്ങൾക്കെതിരെ കേസ് എടുക്കാനും നടപടികൾ സ്വീകരിക്കാനും കമ്മീഷൻ തയ്യാറാകണമെന്ന് ബിന്ദു കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ എഴുതി.
