
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ മലയാളിയായ സി.വി ആനന്ദബോസ് രാജിവെച്ചത് ബി.ജെ.പി നൽകിയ പരാതിക്ക് പിന്നാലെയെന്ന് റിപ്പോർട്ട് പുറത്ത് വരികയാണ്. ബംഗാൾ ബി.ജെ.പി അധ്യക്ഷൻ സുവേന്ദു അധികാരി കേന്ദ്രസർക്കാരിന് നൽകിയ പരാതിക്ക് പിന്നാലെയാണ് ആനന്ദബോസിന് രാജിവെക്കാൻ അമിത് ഷാ നിർദേശം നൽകിയതെന്നാണ് പുറത്ത് വരുന്ന വാർത്ത.
സി.വി ആനന്ദബോസ് ബി.ജെ.പിക്ക് വഴങ്ങുന്നില്ല എന്നതാണോ ഇതിന് പിന്നിൽ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ബംഗാൾ സർക്കാരിനോട് താരതമ്യേന അനുഭാവപൂർണമായ സമീപനമാണ് ആനന്ദബോസ് പുലർത്തിപ്പോന്നത്. സംസ്ഥാന സർക്കാരിൻ്റെ നയങ്ങളെ ഗവർണർ അനുകൂലിച്ചു എന്നും മമതയ്ക്കെതിരായ ബി.ജെ.പി നീക്കങ്ങളുടെ മുനയൊടിച്ചു എന്നുമാണ് ബംഗാൾ ബി.ജെ.പി നേതാവ് കേന്ദ്രത്തിന് നൽകിയ പരാതിയിലുള്ളത്. ബംഗാളിൽ ഉണ്ടായിരുന്ന ആനന്ദബോസിനെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി അമിത് ഷാ കണ്ടത്തിന് ശേഷമാണ് രാജി. പിന്നാലെ തമിഴ്‌നാട്ടിൽ ഡി.എം.കെ സർക്കാരുമായി കൊമ്പുകോർക്കുന്ന ഗവർണർ ആർ.എൻ രവിയെ ബംഗാൾ ഗവർണർ ആക്കി നിയമിക്കുകയായിരുന്നു.
