
വെൽഫെയർ പാർട്ടി ബന്ധം ഇനി ഉണ്ടാകില്ലെന്നും, ജോസ് കെ. മാണി പ്രശ്‌നം കരുതലോടെ കൈകാര്യം ചെയ്യണമായിരുന്നെന്നും കെ. പി. സിസി പ്രസിഡണ്ട്. തന്നെ തേജോവധം ചെയ്യുന്നതിനുള്ള ശ്രമമാണ് നടന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സാങ്കേതികമായ ചില ന്യായീകരണങ്ങളെല്ലാം നിരത്താൻ കഴിയും. മേനി നടിക്കാൻ കഴിയും.പക്ഷേ ഉണ്ടായത് തോൽവിയാണ്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഞാൻ അമിത പ്രതീക്ഷ വച്ചു പുലർത്തി.
ഞാൻ 24-7 ഈ പാർട്ടിക്കു വേണ്ടി ജോലി ചെയ്യുന്നയാളാണ്. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നാലു തവണ സഞ്ചരിച്ചു. മറ്റൊരു നേതാവും അതു ചെയ്തു എന്നു കരുതുന്നില്ല. പ്രവർത്തകരിൽ കണ്ട ശുഭപ്രതീക്ഷ വച്ചുകൊണ്ടാണു മിന്നുന്ന, റെക്കോർഡ് വിജയം പ്രവചിച്ചത്. ഫലം വന്നപ്പോൾ ഞാൻ അപ്‌സെറ്റായി. വലിയ മാനസികപ്രയാസം ഉണ്ടായി. എൽ.ഡി.എഫ് സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളുടെ ഘോഷ യാത്ര ഫലത്തിൽ പ്രകടമായില്ല. രാഷ്ട്രീയമായി ഇത്രയും പ്രബുദ്ധമായ ഒരു ജനത ആ ഘടകങ്ങൾ കണക്കിലെടുക്കാഞ്ഞത് അത്ഭുതം ജനിപ്പിച്ചു. ഭക്ഷ്യ കിറ്റാണ് മാറ്റം വരുത്തിയത് എന്ന വാദം വിശ്വസിക്കുന്നില്ല. ഞങ്ങൾ ജയിച്ച ഇടത്തും കിറ്റ് വിതരണം ഉണ്ടായില്ലേ?

സ്ഥാനാർത്ഥി നിർണയം പൂർണമായും പാളിഎന്നും കെ. പി. സി.സി പ്രസിഡണ്ട് പറഞ്ഞു. ‘ വാർഡ് കമ്മിറ്റികൾ വിളിച്ചു കൂട്ടി, മറ്റ് ഒരു താൽപ്പര്യവും കടന്നുവരാതെ, വിജയസാധ്യത മാത്രം കണക്കിലെടുത്ത് സ്ഥാനാർത്ഥിയെ നിശ്ചയിക്കണം എന്നാണ് കെ.പി.സി.സി സർക്കുലറിൽ നിർദേശിച്ചിരുന്നത്. ആ നിർദ്ദേശം പരിപൂർണമായി പാലിച്ച ഇടത്തെല്ലാം ജയിച്ചു, അല്ലെങ്കിൽ ജയത്തിനു തൊട്ടടുത്ത് എത്തി എന്നാണു ഞങ്ങളുടെ പഠനം.
വെൽഫെയർ പാർട്ടി ബന്ധം രാഷ്ട്രീയമായി മുന്നണിക്ക് ദോഷം ചെയ്തു, ജമാ അത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ ബന്ധം അരുതെന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് ഞാൻ ഉയർത്തിപ്പിടിച്ചത്. അതു പറയാൻ കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ ബാധ്യസ്ഥനാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആ സഖ്യം ആവർത്തിക്കരുത്, അത്തരം വർഗീയ കക്ഷികളുമായുള്ള ബന്ധം തിരിച്ചടിക്കുകയേയുള്ളൂ. ഇവരെല്ലാമായി എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം കൂട്ടുകെട്ടുണ്ടാക്കും. പക്ഷേ ജാഗ്രതയോടെ അതു കൈകാര്യം ചെയ്യും. – അദ്ദേഹം മനോരമ ചാനലിലെ അഭിമുഖത്തില്‍ മനസ് തുറന്നു.
