
മേപ്പാടി(വയനാട്): ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ട് തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ സംസ്ക്കരിച്ചുതുടങ്ങി. ഇന്ന് എട്ട് മൃതദേഹമാണ് സംസ്ക്കരിക്കുക. ബാക്കിയുള്ളവ വരും ദിവസങ്ങളിൽ സംസ്കരിക്കും. മൃതദേഹങ്ങൾ ജീർണിക്കുന്നതിന് മുമ്പ് സംസ്ക്കാരം നടത്തുകയാണ് ലക്ഷ്യം. പല മൃതദേഹവും ചില ശരീര ഭാഗങ്ങൾ മാത്രമാണ്. അങ്ങനെയുള്ള ശരീരഭാഗങ്ങൾ ഓരോ മൃതദേഹം എന്ന കണക്കാക്കിയാണ് സംസ്ക്കാരം നടത്തുന്നത്. പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. റവന്യൂ ഉദ്യോഗസ്ഥർ അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിലാണ് സംസ്ക്കാരം.

നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ചില മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി സൂക്ഷിച്ചു വെക്കുക്കയാണ്. അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങൾ കാലതാമസമില്ലാതെ ഇന്ന് തന്നെ സംസ്ക്കരിക്കുകയാണെന്ന് മന്ത്രി രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരിച്ചറിയാത്തതിനാൽ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാകും സംസ്കാരച്ചടങ്ങുകൾ നടക്കുക. നിലം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നിരത്തി സംസ്കരിക്കുന്നതിനുള്ള കുഴികൾ എടുത്തു. പുത്തുമലയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിലാണ് കുഴികൾ എടുക്കുന്നത്. റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി 64 സെന്റ് സ്ഥലമാണ് ഇതിനായി അളന്നു തിട്ടപ്പെടുത്തിയത്. കൂട്ട സംസ്കാരം നടത്തുന്നതിന് മുകളിലെ ഭൂമിയിലായി സർവ്വമത പ്രാർത്ഥന നടത്താനുള്ള പ്ലാറ്റ്ഫോമും തയ്യാറാക്കുന്നുണ്ട്.
