
അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയൻ്റെയും പിന്തുണയോടെ ഉക്രെയ്ന്‍ സൈന്യം തിരിച്ചടിയാരംഭിച്ചതോടെ യുദ്ധതന്ത്രം മാറ്റി റഷ്യ. കൂടുതല്‍ സൈന്യത്തെ സമാഹരിച്ച് ഉക്രെയ്ന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാനാണ് റഷ്യയുടെ തീരുമാനം. മൂന്ന് ലക്ഷം റിസര്‍വ് സൈനികരെ ഇതിനായി പ്രസിഡന്റ് പുടിന്‍ തിരികെ വിളിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പടയൊരുക്കമാണിത്. ‘രാജ്യത്തിൻ്റെ പ്രാദേശിക അഖണ്ഡത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. മാതൃരാജ്യത്തെയും പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും രാജ്യത്തെയും വിമോചിതമാക്കപ്പെട്ട പ്രദേശത്തെയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് പടയൊരുക്കം,’ രാജ്യത്തെ അഭിസംബോധന ചെയ്ത് പുടിന്‍ പറഞ്ഞു.

കിഴക്കന്‍, തെക്കന്‍ ഉക്രെയ്‌നിലെ റഷ്യന്‍ നിയന്ത്രിത പ്രവിശ്യകളില്‍ വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. ഈ പ്രദേശങ്ങള്‍ വോട്ടെടുപ്പിലൂടെ റഷ്യയിലേക്ക് കൂട്ടിച്ചേര്‍ക്കും. ഇതിനുശേഷം ഉക്രെയ്‌ന് നേരെ ആക്രമണം കൂടുതല്‍ ശക്തമാക്കിയേക്കും. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് നേരം ആണവായുധ ഭീഷണി മുഴക്കാനും പ്രസിഡന്റ് പുടിന്‍ തയാറായി. ‘ആണവായുധം കാട്ടി ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍, കാറ്റ് അങ്ങോട്ടും വീശാമെന്ന് ഓര്‍ക്കണ’മെന്ന് പുടിന്‍ പറഞ്ഞു.
