
വാഷിംഗ്‌ടൺ ഡിസി: യെമനിലെ ഹൗതി വിമതര്‍ തൊടുത്ത മിസൈലുകളും ഡ്രോണുകളും യു.എസ് യുദ്ധക്കപ്പല്‍ തകര്‍ത്തു. ഇറാന്‍റെ പിന്തുണയുള്ള ഹൗതികള്‍ ഇസ്രയേലിന് നേര്‍ക്കായിരിക്കാം ഇവ പ്രയോഗിച്ചതെന്ന് പെന്‍റഗണ്‍ പ്രതികരിച്ചു.
ചെങ്കടലില്‍ നിലയുറപ്പിച്ചിരിക്കുന്ന യു.എസ്.എസ് കാര്‍ണി എന്ന മിസൈല്‍ നശീകരണ കപ്പലാണ്, മൂന്നു ക്രൂസ് മിസൈലുകളും ഒട്ടേറേ ഡ്രോണുകളും തകര്‍ത്തത്. കപ്പല്‍ ആയിരുന്നില്ല ഇവയുടെ ലക്ഷ്യം. ഇതിനുപുറമേ, സിറിയയിലും ഇറാക്കിലും യു.എസ് സൈനിക താവളങ്ങള്‍ക്ക് നേര്‍ക്കും ആക്രമണമുണ്ടായി. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം അറബ് മേഖലയില്‍ പടരുന്നതിന്‍റെ സൂചനയാണ് ഇത് സൂചിപ്പിക്കുന്നത്.
ഇറാക്കില്‍ യു.എസിന്‍റെയും സഖ്യകക്ഷികളുടെയും സൈനിക ആസ്ഥാനമായ ഐൻ എല്‍ അസാദ് വ്യോമ താവളത്തിന് നേര്‍ക്ക് വ്യാഴാഴ്‌ച രാത്രി മിസൈല്‍, ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു.

താവളത്തിനുള്ളില്‍ ഒട്ടേറെ സ്ഫോടന ശബ്ദങ്ങള്‍ കേട്ടു. ആളപായമുണ്ടോ എന്നതില്‍ വ്യക്തതയില്ല. താവളത്തിന് ചുറ്റുമുള്ള മേഖലകളില്‍ ഇറാക്കി സുരക്ഷാസേന തെരച്ചില്‍ നടത്തി.
ബാഗ്‌ദാദ് വിമാന താവളത്തിനടുത്തുള്ള യു.എസ് സൈനിക ആസ്ഥാനത്തും വ്യാഴാഴ്‌ച റോക്കറ്റ് ആക്രമണമുണ്ടായി. ബുധനാഴ്‌ചയും ഇറാക്കിലെ യു.എസ് സൈനികര്‍ക്ക് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു. ബുധനാഴ്‌ച സിറിയയില്‍ യു.എസ് സേനയ്ക്ക് നേര്‍ക്ക് ഡ്രോണ്‍ ആക്രമണമുണ്ടായി.
ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ നേരിടാനായി ഇറാക്കില്‍ 2500ഉം സിറിയയില്‍ 900വും യു.എസ് സൈനികരുണ്ട്. ഇരു രാജ്യങ്ങളിലും ഇറാന്‍റെ പിന്തുണയുള്ള സായുധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
