
പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ചിലയിടങ്ങളിൽ അക്രമം. നന്ദിഗ്രാമിലെ സതേന്‍ഗരാബി മേഖലയില്‍ വച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരേ കല്ലേറുണ്ടായി. കല്ലേറില്‍ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ വാഹനത്തിനും കേടുപാടുണ്ടായി. അതിനിടെ, നന്ദിഗ്രാമില്‍ വ്യാഴാഴ്ച രാവിലെ ബി.ജെ.പി പ്രവര്‍ത്തകനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.

സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. മരണത്തിന് പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ ഭീഷണിയാണെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം. അതേസമയം വ്യാഴാഴ്ച രാവിലെ വെസ്റ്റ് മിഡ്‌നാപുരിലെ കേശ്പുരില്‍ തൃണമൂല്‍ പ്രവര്‍ത്തകനെ തൃണമൂല്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍വെച്ച് ഒരു സംഘം വെട്ടിക്കൊന്നു. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചു.
നന്ദിഗ്രാമിലെ ചില പോളിങ് ബൂത്തുകളില്‍ ബി.ജെ.പിയുടെ പോളിങ് ഏജന്റുമാര്‍ ഭീഷണിപ്പെടുത്തുന്നതായി ആരോപണമുണ്ട്. മൊയ്‌നയില്‍ തൃണമൂല്‍ ഏജന്റിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും കേശ്പൂരില്‍ ബിജെപി ഏജന്റിന് നേരേ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണവുമുണ്ടാവുകയും ചെയ്തു.
മമത ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാം ഉള്‍പ്പെടെ 30 നിയമസഭാ മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. പലയിടത്തും അക്രമസാധ്യത നിലനില്‍ക്കുന്നു. അതിനാൽ ഈ ഇടങ്ങളിൽ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ നിയോഗിച്ചിരുന്നു.
