
ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. കോഴിക്കോട് യൂണിറ്റാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. പ്രശാന്ത് ബാബുവാണ് കെ.സുധാകരന് എതിരായ വിജിലന്‍സ് അന്വേഷണത്തിന് ആധാരമായ പരാതി നൽകിയത്. കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്ക് ഡൽഹിയിലെത്തിയ സുധാകരൻ തന്നെയാണ് വിജിലൻസ് അന്വേഷണത്തെ കുറിച്ച് വിശദീകരിച്ചത്.
മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ കേസിന് പുറമേ, തന്‍റെ സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്നും സുധാകരന്‍ വെളിപ്പെടുത്തി. സ്‌കൂൾ അധ്യാപികയായിരുന്ന സുധാകരൻ്റെ ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി സ്‌കൂൾ പ്രിൻസിപ്പലിന് വിജിലൻസ് നോട്ടിസ് നൽകി.

2001 മുതലുള്ള ശമ്പളത്തിൻ്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരം നൽകണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂർ കാടാച്ചിറ ഹൈസ്‌കൂളിൽ അധ്യാപികയായിരുന്നു സ്‌മിത സുധാകരൻ. കള്ളപ്പണമുണ്ടെങ്കിൽ കണ്ടെത്തട്ടെയെന്നും സുധാകരൻ പറഞ്ഞു.
ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്ക് പ്രതിപക്ഷനേതാവ് വി.ഡി സതീശനൊപ്പമാണ് കെ.സുധാകരൻ എത്തിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിക്കും. കേസിൻ്റെ വിശദാംശങ്ങൾ രാഹുൽ ഗാന്ധിയെ അറിയിക്കുമെന്നും സുധാകരൻ വിശദീകരിച്ചു.
