
പുരാവസ്‌തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വൈ.ആർ റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം. മോൻസൻ കേസിലെ പരാതിക്കാർ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി. അന്വേഷണം വേഗത്തിലാക്കാൻ റസ്റ്റം 1.25 ലക്ഷം വാങ്ങിയെന്നാണ് പരാതി. എന്നാൽ പരാതി കെട്ടിച്ചമച്ചത് എന്ന് വൈ.ആർ റസ്റ്റം പറയുന്നു.
മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയ യാക്കൂബ്, ഷെമീർ എന്നിവരാണ് അന്വേഷണം ഉദ്യോഗസ്ഥന് എതിരെയും വിജിലൻസിനെ സമീപിച്ചത്. കേസ് അന്വേഷണം വേഗളത്തിലാക്കാൻ റസ്റ്റം പണം ആവശ്യപ്പെട്ടു എന്നാണ് ആരോപണം.

പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. വിജിലൻസ് ഡി.വൈ.എസ്.പി ടോമി സെബാസ്റ്റ്യനാണ് അന്വേഷണ ചുമതല. പരാതിക്കരുടെ മൊഴി തിങ്കളാഴ്‌ച രേഖപ്പെടുത്തും.
അതേസമയം ആരോപണം ഡി.വൈ.എസ്.പി വൈ.ആർ റസ്റ്റം തള്ളി. കൈക്കൂലി കേസിലെ പരാതിക്കാരനായ യാക്കൂബും സുഹൃത്ത് ഷമീറും ചേർന്ന് മോൺസണ് എതിരായ പോക്‌സോ കേസ് ഒത്തു തീർപ്പാക്കാൻ തന്നെ സമീപിച്ചു. ഇതിന് കൂട്ടുനിൽക്കാത്തതിലെ വൈരാഗ്യമാണ് പരാതിക്ക് പിന്നിൽ എന്നും റസ്റ്റം പറയുന്നു.
പരാതിക്കാർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനമുണ്ട്. മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.
