
കാസര്‍കോട്: സാധാരണക്കാര്‍ക്ക് ഓഫീസില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ക്ക് ഇടനിലക്കാരനായി സ്വീപ്പര്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തിൻ്റെ തെക്കില്‍ വില്ലേജ് ഓഫീസില്‍ വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തില്‍ തെക്കില്‍ വില്ലേജ് ഓഫിസില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. നിരവധി പ്ലാനുകളും മറ്റ് രേഖകളും ഈയാളുടെ കൈവശം കണ്ടെത്തി.
ഇയാള്‍ക്ക് വില്ലേജ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും കൂട്ട് നില്‍ക്കുന്നുവെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഇടനില പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലേജ് ഓഫീസിന് തൊട്ടടുത്തായി ഈയാളുടെ പങ്കാളിത്തത്തില്‍ സ്വകാര്യസ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നതായും വിജിലന്‍സ് സംഘത്തിന് വിവരം ലഭിച്ചു.

സ്വീപ്പറുടെ ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും മുഴുവന്‍ സമയവും വില്ലേജ് ഓഫീസിലും തൊട്ടടുത്ത സ്ഥാപനത്തിലെ ഓഫീസിലുമായി ഈയാള്‍ ജോലി ചെയ്യുന്നുവെന്ന് വിജിലന്‍സിന് നേരത്തെ വിവരം ലഭിച്ചിരുന്നു. പതിനാല് വര്‍ഷമായി കാഷ്വല്‍ സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ഇയാള്‍ സൈറ്റ് പ്ലാന്‍ തയ്യാറാക്കല്‍ ഉള്‍പ്പെടെ വില്ലേജ് ഓഫീസിലെ മിക്ക കാര്യങ്ങളും ചെയ്തുവരികയായിരുന്നു. അഴിമതിക്കെതിരെ വിജിലൻസ് പിടിമുറുക്കുമ്പോഴും കുടുങ്ങുന്നത് പരൽ മീനുകൾ ആണെന്നാണ് ആക്ഷേപം.
ജില്ലയിലെ ഒട്ടുമിക്ക വില്ലേജ് ഓഫിസുകളിലും സ്വീപ്പര്‍മാരും റവന്യൂ വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്ദ്യോഗസ്ഥരും ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയും സ്വകാര്യമായി ഭൂമി അളവ് അടക്കം നടത്തുന്നതായും വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. കിന്നിംഗാര്‍ നെട്ടണിഗെ വില്ലേജ് ഓഫിസിലെ സ്വീപ്പറും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തതിൻ്റെ ഭാഗമായാണ് വില്ലേജ് ഓഫിസറുടെ കൂടെ കൈക്കൂലി കേസില്‍പെട്ടത്. വില്ലേജ് ഓഫീസിന് പുറമേ തെക്കില്‍ വില്ലേജ് ഓഫിസിലും ദിശ എന്ന സ്ഥാപനത്തിലും വിജിലന്‍സ് സംഘം എത്തി. എ.എസ്.ഐമാരായ വി.എം മധുസൂദനന്‍, വി.ടി സുഭാഷ് ചന്ദ്രന്‍, എസ്.സി. പി. ഒ മാരായ പി.കെ. രഞ്ജിത് കുമാര്‍, കെ.പ്രമോദ് കുമാര്‍, അസിസ്റ്റണ്ട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫിസര്‍ കെ.വി. രാഘവന്‍ എന്നിവരും വിജിലന്‍സ് സംഘത്തിൽ ഉണ്ടായിരുന്നു.
