കേരളത്തിലെ പച്ചക്കറി വില റെക്കോര്‍ഡില്‍; കിട്ടാനില്ലെന്ന് വ്യാപാരികള്‍; ഫലം കാണാതെ സര്‍ക്കാര്‍ ഇടപെടൽ

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ പച്ചക്കറി വില റെക്കോര്‍ഡില്‍; കിട്ടാനില്ലെന്ന് വ്യാപാരികള്‍; ഫലം കാണാതെ സര്‍ക്കാര്‍ ഇടപെടൽ

വില കുറയാതെ കേരളത്തിലെ പച്ചക്കറി വിപണി. തക്കാളി വില ചില്ലറ വിപണിയില്‍ 120ന് മുകളിലെത്തി. മൊത്ത വിപണിയില്‍ പലതിനും ഇരട്ടിയോളം വില കൂടി. ചില്ലറ വിപണിയില്‍ കിലോയ്ക്ക് 40 രൂപ വരെ കൂടി. തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും മൊത്ത വിപണിയില്‍ ക്ഷാമമായതിനാല്‍ പച്ചക്കറി കിട്ടാനില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

അതിനാല്‍ വില ഉടന്‍ കുറയാന്‍ സാധ്യതയുമില്ല. സര്‍ക്കാര്‍ ഇടപെടലും ഫലം കാണുന്നില്ല. സപ്ലൈകോയിലെ പലചരക്ക് സാധനങ്ങള്‍ക്കും വില കൂടി. ചെറുപയറിന് 30 രൂപയാണ് കൂടിയത്. കുറുവയരിക്ക് 7 രൂപ കൂടി. അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കൂട്ടിയിട്ടുണ്ട്. സബ്‌സിഡി ഇല്ലാത്ത ഇനങ്ങള്‍ക്ക് വന്‍ വിലക്കയറ്റമാണ്. മുളക് 112 രൂപ ആയിരുന്നത് 134 രൂപയായി. ചെറുപയര്‍ 84 രൂപയുണ്ടായിരുന്നത് 98 രൂപയായി കൂടി.

ചെറുപയര്‍ പരിപ്പ് 105 ല്‍ നിന്ന് 116 രൂപയായി വര്‍ധിച്ചു. പരിപ്പ് 76 രൂപയില്‍ നിന്ന് 82 രൂപയിലെത്തി. മുതിര 44 രൂപയില്‍ നിന്ന് 50 രൂപയായി വര്‍ധിച്ചു. മല്ലിക്ക് 106 ല്‍ നിന്ന് 110 രൂപയായി കൂടി ഉഴുന്ന് 100 രൂപയില്‍ നിന്ന് 104 രൂപയിലെത്തി. സപ്ലൈകോയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് വില കൂട്ടുന്നത്.

നിശ്ചിത അളവില്‍ ലഭിക്കുന്ന സബ്സിഡി സാധനങ്ങള്‍ക്ക് പുറമേ വാങ്ങുന്ന സാധനങ്ങള്‍ക്കാണ് കൂടുതല്‍ തുക ഈടാക്കുന്നത്. കടുക് വില 106 രൂപയില്‍ നിന്ന് 110 രൂപയിലേക്കെത്തി. ജീരക വില 196 രൂപയില്‍ നിന്ന് 210 രൂപയിലേക്കെത്തി. മട്ട ഉണ്ട അരിയുടെ വില 28 ല്‍ നിന്ന് 31 ലേക്കും ഉയര്‍ന്നു. പഞ്ചസാര വില 50 പൈസ കൂട്ടി 38.50 യിലേക്കെത്തി.

0Shares