തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ഡിസ്ചാര്‍ജ് ആയി ഇറങ്ങിയതിൻ്റെ പിറ്റേ ദിവസം കര്‍മ്മ മേഖലയില്‍ വീണ്ടും സജീവമായി. തലസ്ഥാനജില്ലയിലെ അരുവിക്കരയ്ക്ക് അടുത്തുള്ള കളത്തറ വിമല സ്‌കൂളിന് സമീപമുള്ള വീടിനടുത്തു നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ വാവ സുരേഷ് പിടികൂടിയത്. ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു സംഭവം. പാമ്പിനെ കണ്ടതോടെ വാവയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിശ്രമം പോലും ഉപേക്ഷിച്ച് നാട്ടുകാരുടെയും കുട്ടികളുടേയും രക്ഷയ്ക്കായി സ്ഥലത്തെത്തിയ വാവ സുരേഷ് പാമ്പിനെ പിടികൂടുകയായിരുന്നു. ഇരവിഴുങ്ങുന്ന അവസ്ഥയിലായിരുന്നു അപ്പോള്‍ പാമ്പ്.
കഴിഞ്ഞ ആഴ്ചയാണ് അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറില്‍ നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷ് അത്യാസന്ന നിലയിലാണെന്നും, ഏതു നിമിഷവും ജീവന് അപകടം സംഭവിക്കാമെന്നുമുള്ള തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ വാവ സുരേഷ് രംഗത്തേത്തിയിരുന്നു. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ വീണ്ടും കര്‍മ്മ മേഖലയില്‍ സജീവമാകുമെന്ന് വാവ സുരേഷ് അറിയിച്ചിരുന്നു.