
വനിതാ അണ്ടര്‍-19 ടി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നു. ദക്ഷിണാഫ്രിക്കയിലെ പോച്ചസ്ട്രൂമില്‍ നടന്ന മല്‍സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണെടുത്തത്.
20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ലെഗ് സ്പിന്നര്‍ പര്‍ഷവിയാണ് കീവിസിനെ പിടിച്ചു കെട്ടിയത്. 35 റണ്‍സെടുത്ത ജോര്‍ജിയ പ്ലിമ്മറാണ് ന്യൂസിലന്‍ഡിൻ്റെ ടോപ് സ്‌കോറര്‍. 26 റണ്‍സുമായി ഇസബെല്ല ഗേസ് മികച്ച പിന്തുണ നല്‍കി.

മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ഷെഫാലി വര്‍മയെ (10) തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. രണ്ടാം വിക്കറ്റില്‍ 62 റണ്‍സിൻ്റെ കൂട്ടുകെട്ടുമായി ശേത ഷെരാവത്തും സൗമ്യ തിവാരിയും (22) ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചു. അര്‍ദ്ധ സെഞ്ച്വറി നേടിയ ഷെരാവത്തും ത്രിഷയും (5) ചേര്‍ന്ന് 14.2 ഓവറില് വിജയം കൈപ്പിടിയിലാക്കി. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ സെമിഫൈനല്‍ വിജയിയെ ഇന്ത്യ ഫൈനലില്‍ നേരിടും.
