
കാസർകോട്: അപ്രഖ്യാപിത പവർകട്ട് നടപ്പിലാക്കി അത്യുഷ്ണത്താൽ വെന്തുരുകുന്ന ജനങ്ങളെ സർക്കാർ കൊല്ലാക്കൊല ചെയ്യുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ പറഞ്ഞു.
ഉഷ്‌ണതരംഗം, സൂര്യാഘാതം എന്നിവ കാരണം മനുഷ്യർ കുഴഞ്ഞ് വീണ് മരിച്ച് കൊണ്ടിരിക്കുമ്പോൾ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കേണ്ട സർക്കാർ അപ്രഖ്യാപിത പവർകട്ടിലൂടെ ജനങ്ങളെ വെല്ല് വിളിക്കുകയാണ്.

രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി കട്ട് ചെയ്യുന്നത് എന്തിൻ്റെ പേരിലായാലും അനുവദിക്കാനാവില്ല. വൈദ്യുതി ഇല്ലാത്തതിനാൽ രോഗികളും വൃദ്ധരും കൊച്ചു കുഞ്ഞുങ്ങളും അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്.
ശീതീകരിച്ച ഓഫീസുകളിലും മന്ത്രി മന്ദിരങ്ങളിലുമുള്ള അധികാരികൾ സാധാരണക്കാരുടെ ദുരിതങ്ങൾ തിരിച്ചറിയണം. കൊടുംചൂടിൽ സ്വന്തം വീട്ടിനകത്ത് അന്തിയുറങ്ങാൻ തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും അബ്ദുൾ റഹ്മാൻ ആവശ്യപ്പെട്ടു.
