
ന്യൂ ജഴ്‌സി: ജയിലിലെ രണ്ടുസ്ത്രീ തടവുകാര്‍ ഗര്‍ഭിണികൾ ആയതോടെ സ്വാഭാവികമായും സംശയിച്ചത് ജയില്‍ വാര്‍ഡന്മാരിലേക്ക്. സമഗ്രമായ അന്വേഷണത്തിന് ഒടുവില്‍ സെല്ലിനുള്ളിലെ തടവുകാരിയില്‍ നിന്നാണ് മറ്റ് യുവതികള്‍ ഗര്‍ഭിണികളായതെന്ന കണ്ടെത്തലില്‍ ജയില്‍ അധികൃതരും ഞെട്ടി. അമേരിക്കയിലെ ന്യൂ ജഴ്‌സിയിലെ ജയിലിലാണ് സംഭവം. ഡെമി മൈനര്‍ (27) എന്ന ട്രാന്‍സ് വുമൺ ആയിരുന്നു കഥയിലെ വില്ലത്തി.

18 മുതല്‍ 30 വരെ പ്രായമുള്ള സ്ത്രീകളുടെ സെല്ലിലാണ് ഡെമി മൈനര്‍ എന്ന ട്രാന്‍സ് വുമണിനെയും താമസിപ്പിച്ചിരുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്‌തിട്ടില്ലാത്ത ഡെമി രണ്ട് സ്ത്രീ തടവുകാരുമായി പതിവായി സെല്ലില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വുമണിനെ ഒടുവില്‍ പുരുഷന്‍മാരുടെ സെല്ലിലേക്ക് മാറ്റി.
ട്രാന്‍സ് തടവുകാരെ അവരുടെ ജന്‍മസമയത്തുള്ള ലിംഗം കണക്കാക്കാതെ അവരുടെ ജെന്‍ഡര്‍ ഐഡന്റിറ്റി പ്രകാരം തടവില്‍ പാര്‍പ്പിക്കണമെന്നാണ് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഓഫ് ന്യൂ ജഴ്‌സിയുമായി ജയില്‍ വകുപ്പ് ഉണ്ടാക്കിയ ധാരണ. ട്രാന്‍സ് വുമണ്‍ ആയ തടവുകാരെ പുരുഷന്‍മാരുടെ സെല്ലില്‍ അടച്ചതിനെ തുടര്‍ന്ന് നിരവധി ലൈംഗിക പീഡന കേസുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഈ ധാരണയിലെത്തിയത്. ഇത് പ്രകാരം, ട്രാന്‍സ് വുമണ്‍ തടവുകാരെ സ്ത്രീ തടവുകാര്‍ക്ക് ഒപ്പം താമസിപ്പിച്ചതാണ് പ്രശ്‌നമായത്.

പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് ഡെമിയെ പുരുഷന്‍മാരുടെ ഗാര്‍ഡന്‍ സ്റ്റേറ്റ് യൂത്ത് കറക്ഷന്‍ ഫെസിലിറ്റിയിലേക്ക് ആണ് മാറ്റിയത്. നടപടി വേദനാ ജനകമാണെന്ന് ഡെമി മൈനര്‍ പറഞ്ഞു. തന്നെ ചെന്നായ്ക്കള്‍ക്ക് ഒപ്പം ഇട്ടു കൊടുക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്ന് അവര്‍ ബ്ലോഗില്‍ എഴുതി. പുരുഷന്‍മാരുടെ സെല്ലില്‍ അടച്ചാല്‍, തനിക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ നടക്കാനിടയുണ്ടെന്നും ഡെമി വ്യക്തമാക്കി എന്നും ഇംഗ്ളീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
