
പാലക്കാട്: അരയില്‍ ഒളിപ്പിച്ച് ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച ഒരു കോടി രണ്ട് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍. പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മധുര സ്വദേശികളായ ബാലകൃഷ്ണന്‍, ഗണേശന്‍ എന്നിവരെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടിയത്. ബെംഗലൂരുവില്‍ നിന്ന് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഇവര്‍ പതിവായി പണം എത്തിച്ചിരുന്നുവെന്നാണ് മൊഴി.

ദിനപത്രം മാത്രം കൈയില്‍ കരുതി യാത്ര ചെയ്ത രണ്ടാളുകളെയും സംശയത്തിൻ്റെ അടിസ്ഥാനത്തില്‍ ആര്‍.പി.എഫ് നടത്തിയ പരിശോധനയിലാണ് ഒടുവില്‍ ഒരു കോടി രണ്ട് ലക്ഷം രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തത്. പതിവ് കടത്തുകാരെന്ന സൂചനയില്‍ ആര്‍.പി.എഫ് സംഘം പ്രാഥമികമായ വിവരശേഖരണം നടത്തിയിട്ടുണ്ട്.
പണവും പിടികൂടിയവരെയും ആദായനികുതി വകുപ്പിന് കൈമാറി. ട്രെയിന്‍ മാര്‍ഗം ലഹരിയും, കുഴല്‍പ്പണവും കടത്താനുള്ള ശ്രമം തടയാന്‍ ആര്‍.പി.എഫ് ഇരുപത്തി നാല് മണിക്കൂറും നീളുന്ന പ്രത്യേക പരിശോധനയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
