
കർഷകസമരത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ച താരങ്ങളുടെ ട്വീറ്റുകൾക്കെതിരെ മഹാരാഷ്ട്ര സർക്കാരിന്‍റെ അന്വേഷണം. സച്ചിൻ തെൻഡുൽക്കർ, ലതാ മങ്കേഷ്‌കർ, അക്ഷയ് കുമാർ തുടങ്ങിയവരുടെ ട്വീറ്റുകളിലാണ് അന്വേഷണം. ട്വീറ്റുകൾക്കു പിന്നിൽ ബാഹ്യ സമ്മർദ്ദമുണ്ടായോ എന്ന് പരിശോധിക്കും. പോപ് ഗായിക റിഹാനയുടെ ട്വീറ്റിന് വിദേശകാര്യമന്ത്രാലയം മറുപടി നൽകിയതിനു പിന്നാലെയാണ് കേന്ദ്രത്തെ പിന്തുണച്ച് താരങ്ങളുടെ ട്വീറ്റുകൾ വന്നത്.

ഒരു വ്യക്തിക്കോ സെലിബ്രിറ്റിക്കോ ഏതെങ്കിലും വിഷയത്തിൽ പ്രതികരിക്കണമെങ്കിൽ അതു ചെയ്യാം. എന്നാൽ ഇതിനു പിന്നിൽ ബി.ജെ.പിയാണോ എന്ന സംശയസാധ്യത നിലനിൽക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് പറഞ്ഞു. പലരുടെയും ട്വീറ്റിൽ സമാന പദങ്ങൾ ഉണ്ടായിരുന്നുവെന്നും സച്ചിൻ സാവന്ത് വ്യക്തമാക്കി.
നമ്മുടെ രാജ്യത്തിന്‍റെ നായകരെ വിരട്ടുകയാണെങ്കിൽ അവർക്ക് സുരക്ഷ നൽകണം. ഇക്കാര്യത്തിൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനോടു സംസാരിച്ചു. ഇതു ഗൗരവമുള്ള വിഷയമാണെന്നാണ് അദ്ദേഹത്തിന്‍റെയും നിലപാട്. വിഷയത്തിൽ പരിശോധന നടത്താൻ രഹസ്യാന്വേഷണ വിഭാഗത്തിന് അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്, സച്ചിൻ സാവന്ത് കൂട്ടിച്ചേർത്തു.
