
കാസര്‍കോട്: ദേശീയപാത മട്ടലായില്‍ വാഹനപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ചെറുതും വലുതുമായ 25 ഓളം വാഹനാപകടങ്ങളാണ് ഈ വര്‍ഷം ഇവിടെ സംഭവിച്ചത്. ശനിയാഴ്‌ച രാവിലെ മീന്‍വണ്ടിയും പറശിനിക്കടവ് ദര്‍ശനം കഴിഞ്ഞു വരികയായിരുന്ന കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ ഗുരുതരമായ പരിക്കുകളോടെ കണ്ണൂര്‍ ആസ്റ്റര്‍മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവത്തൂര്‍ ഓര്‍ക്കളം സ്വദേശികളായ രാധാകൃഷ്ണന്‍ കാര്‍ത്യായനി ദമ്പതികളുടെ മകന്‍ കെ.പി.രാജിത്ത്(31) ആണ് മരണപ്പെട്ടത്.
പുലര്‍ച്ചെ 5.50 ഓടെ മട്ടലായി ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. പറശ്ശിനിക്കടവ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന രാജിത്തും സുഹൃത്തുക്കളും സഞ്ചരിച്ച ആള്‍ട്ടോകാറില്‍ ഗോവയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന മീന്‍വണ്ടി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു. വിവരമറിഞ്ഞ് തൃക്കരിപ്പൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും ചന്തേര പോലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് രാജിത്തിനേയും മൂന്ന് സുഹൃത്തുക്കളേയും പുറത്തെടുത്തത്.
ഉടന്‍ ചെറുവത്തൂര്‍ കെ.എ.എച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും രാജിത്ത് മരണപ്പെട്ടിരുന്നു. പരിക്കേറ്റ മൂന്നുപേരുടേയും നില അതീവ ഗുരുതരമായതിനാല്‍ കണ്ണൂര്‍ ആസ്റ്റര്‍മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി ഇവരെ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എ.ടിഎമ്മിൽ നിന്ന് ലഭിച്ച പണം ഉടമസ്ഥന് തിരികെ ഏൽപ്പിച്ചു സത്യസന്ധത തെളിയിച്ചതിന് നീലേശ്വരം പോലീസ് രാജിത്തിന് സ്നേഹാദരവ് നൽകിയിരുന്നു, ബ്ലഡ് ഡൊണേഷൻ കേരള ചെറുവത്തൂർ സോൺ അംഗം കൂടിയാണ്.
അതേസമയം ബസ് അപകടമടക്കം 25 ഓളം അപകടങ്ങളാണ് ഞാണംകൈ മുതല്‍ തോട്ടം ഗേറ്റുവരെയുള്ള ദേശീയപാതിയില്‍ ഉണ്ടായത്. നാലോളം ജീവന്‍ പൊലിഞ്ഞു. മട്ടലായയിലെ കൊടും വളവും, കിലോമീറ്ററോളം നീണ്ട റോഡും ഡ്രൈവർമാർക്ക് ജാഗ്രത കുറവ് ഉണ്ടാകുന്നതിനാൽ അപകടം വര്‍ധിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
