
ഏറെ നാളായി വിദ്വേഷ പ്രസംഗം നടത്തുന്ന പി. സി ജോർജിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അർധമനസോടെയാണ് നടപടി സ്വീകരിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ . 29 ന് നടന്ന വിദ്വേഷ പ്രസംഗത്തിൽ കേസെടുത്തത് മൂന്ന് ദിവസം കഴിഞ്ഞ് മാത്രമാണെന്ന് കെ. സുധാകരൻ വിമർശിച്ചു.

കോടതിയിൽ നിന്ന് തിരിച്ചടി കിട്ടുമോ എന്ന ഭയത്താൽ ജോർജിനെതിരെ നടപടി എടുക്കാൻ സർക്കാർ നിർബന്ധിതമായി. ബി.ജെ.പിയെ പിണക്കാതിരിക്കാനുള്ള എല്ലാ കരുതലും സ്വീകരിച്ചുകൊണ്ടാണ് ജോർജിനെ സ്വന്തം വാഹനത്തിൽ പൊലീസ് സംരക്ഷണത്തോടെ ഈരാറ്റുപേട്ടയിൽ നിന്ന് തിരുവവന്തപുരത്തേക്ക് കൊണ്ടുവന്നത്.
പിണറായി വിജയന്റെയും ആർ.എസ്എസിൻ്റെയും കണ്ണിലുണ്ണിയാകാനാണ് പി. സി ജോർജ് കുറെക്കാലമായി ശ്രമിക്കുന്നത്. അറസ്റ്റിലായ ജോർജിനെ അഭിവാദ്യം ചെയ്യാൻ ബി.ജെ.പി നേതാക്കളും അണികളും കൂട്ടത്തോടെ ഇറങ്ങിയെന്നും സുധാകരൻ പറഞ്ഞു.
