
കുമ്പള / കാസർകോട്: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്ന മാഫിയകള്‍ സജീവം. മിനി ടെമ്പോയില്‍ കടത്തിയ ആറ് ലക്ഷം രൂപ വില വരുന്ന 54 ചാക്ക് പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്‌തു. മലപ്പുറം കോട്ടക്കലിലെ അഖില്‍ (30), മലപ്പുറം ഒളങ്കറ തൊട്ടിയിലെ സജീര്‍ (43) എന്നിവരാണ് അറസ്റ്റിലായത്.
കാസര്‍കോട് ഡി.വൈ. എസ്.പി. പി.കെ. സുധാകരൻ്റെ നിര്‍ദ്ദേശം പ്രകാരം ഓണം സ്‌പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായി കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ.അനൂപ്, എസ്.ഐ വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ കുക്കാര്‍ സ്‌കൂളിന് സമീപം ബുധനാഴ്‌ച വൈകിട്ട് നടത്തിയ വാഹന പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ കടത്ത് പിടികൂടിയത്.

മംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന മിനി ടെമ്പോ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ടെമ്പോക്കകത്ത് ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. ടെമ്പോ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം ഉപ്പളയില്‍ വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച 11,000 ഓളം പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ മഞ്ചേശ്വരം പൊലീസ് പിടികൂടുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്ന മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്ന് മൂന്ന് രൂപക്ക് കിട്ടുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ പത്തും 15ഉം കൂടുതലും രൂപക്കാണത്രെ രഹസ്യമായി വില്‍ക്കുന്നത്.
അതിഥി തൊഴിലാളികളാണ് ഇതിൻ്റെ വലിയ വിഭാഗം ഉപഭോക്താക്കള്‍. പുകയില കടത്തിനെതിരെ എക്‌സൈസും പൊലീസും കര്‍ശന നടപടിയാണ് സ്വീകരിച്ചു വരുന്നത്.
