
നമ്മളില്‍ ആര്‍ക്കും 150 വയസ്സുവരെ ജീവിക്കാൻ സാധിക്കും, ടെൻഷൻ പൂർണ്ണമായും ഒഴിവാക്കുന്നവർക്ക്. സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീറോ എന്ന കമ്പനി ന്യൂയോർക്കിലെ ബഫലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോസ്വെൽ പാർക്ക് കോംപ്രിഹെൻസീവ് കാൻസർ സെന്ററും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.
കൊലപാതകം, അർബുദം, അപകടം പോലുള്ള പ്രകടമായ കാരണങ്ങളെ മാറ്റിനിർത്തിയാൽ മനഃക്ലേശത്തിൽനിന്ന് മുക്തരാകാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് (Loss of Resilence) മരണത്തിന് കാരണമെന്നും ഗവേഷക സംഘം വിലയിരുത്തുന്നു.ബുദ്ധിമുട്ടുകളിൽനിന്ന് മുക്തരാകാനുള്ള ശരീരത്തിന്‍റെ കഴിവിനെയാണ് Resilience എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

40വയസ്സുള്ള ഒരാളെ അപേക്ഷിച്ച് 80-വയസ്സുള്ള ഒരാൾക്ക് മാനസികബുദ്ധിമുട്ടുകളിൽനിന്ന് മുക്തിനേടാൻ മൂന്നിരട്ടി സമയം വേണ്ടി വരുമെന്ന് പഠനം കണ്ടെത്തി.യു.എസ്, യു.കെ, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് സംഘങ്ങളെയാണ് പ്രായമാകുന്നതിന്‍റെ ഗതിവേഗത്തെ കുറിച്ചുള്ള വിശകലനത്തിന് വിധേയമാക്കിയത്.
പഠനഫലം നേച്ചർ കമ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സി.എൻ.ഇ.ടിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 120-നും 150 വയസ്സിനും ഇടയിൽ മനഃക്ലേശത്തിൽനിന്ന് മോചിതരാകാനുള്ള ശേഷി മനുഷ്യന് പൂർണമായും നഷ്ടമാകും. ഗുരുതരരോഗങ്ങൾ ഇല്ലാത്തവരിൽ പോലും ഇങ്ങനെ സംഭവിച്ചേക്കാം. അതിനാൽ ആയുർദൈർഘ്യം വർധിപ്പിക്കണമെങ്കിൽ മനഃക്ലേശം, പ്രായമാകൽ എന്നീ ഘടകങ്ങളിൽ മാറ്റം കൊണ്ടുവന്നേ മതിയാകൂവെന്നും റിപ്പോർട്ട് പറയുന്നു.
രോഗം, അപകടം തുടങ്ങി സമ്മർദ്ദമുണ്ടാക്കുന്ന കാര്യങ്ങളിലൂടെ ശരീരം കടന്നുപോകുമ്പോൾ പ്രായം കൂടുന്നതിന് അനുസരിച്ച് രോഗമുക്തി നിരക്ക്(Recovery Rate) കുറയുന്നതായി കാണാനാകും. രോഗമുക്തി നേടാനുള്ള സമയം ദീർഘിക്കുന്നതായും കാണാനാകുമെന്നും പഠനം പറയുന്നു. 40 വയസ്സുള്ള ആരോഗ്യമുള്ള ഒരാൾക്ക് ഏകദേശം രണ്ടാഴ്ച കൊണ്ട് രോഗമുക്തി നേടാനാകുമെങ്കിൽ 80 വയസ്സുള്ള ഒരാൾക്ക് ഏകദേശം ആറാഴ്ചയോളമാണ് വേണ്ടി വരിക.
