സൗദിയിലേക്ക് സൗജന്യവിസ അനുവദിച്ച്‌ തുടങ്ങി; മൂന്ന് മാസം പരിധി, നാല് ദിവസം താമസം

  • Post category:Gulf / news / tourism
  • Reading time:2 mins read
You are currently viewing സൗദിയിലേക്ക് സൗജന്യവിസ അനുവദിച്ച്‌ തുടങ്ങി; മൂന്ന് മാസം പരിധി, നാല് ദിവസം താമസം

റിയാദ്: സൗദി അറേബ്യ പുതിയ വിസ സംവിധാനം നടപ്പാക്കി തുടങ്ങി. ഹൃസ്വകാല വിസയാണ് അനുവദിക്കുന്നത്. രാജ്യത്തേക്ക് വിദേശികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. വിനോദ സഞ്ചാരത്തിനും തീര്‍ഥാടനത്തിനും പ്രോല്‍സാഹനം നല്‍കുകയാണ് പുതിയ വിസയിലൂടെ. നാല് ദിവസം മാത്രം സൗദിയില്‍ തങ്ങാന്‍ സധിക്കുന്ന വിസയാണിത്.

തീര്‍ത്തും സൗജന്യമായ വിസ സൗദിയുടെ വിമാന കമ്പനികളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് അനുവദിക്കുന്നത്. നേരത്തെ സൗദിയ എയര്‍ലൈന്‍സ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പദ്ധതി ജനുവരി 30 മുതല്‍ നടപ്പാക്കി തുടങ്ങി. ബന്ധുക്കളെ സന്ദര്‍ശിക്കല്‍, ഉംറ, വിനോദ സഞ്ചാരം എന്നിവയ്‌ക്കെല്ലാം സാധിക്കുന്ന വിസയാണിത്.

നാല് ദിവസത്തെ സൗജന്യ വിസ

നാല് ദിവസത്തെ സൗജന്യ വിസ അനുവദിച്ച്‌ തുടങ്ങിയ കാര്യം സൗദിയുടെ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ദേശീയ വിമാന കമ്പനികള്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഡിജിറ്റല്‍ ട്രാന്‍സിറ്റ് വിസയ്ക്ക് വേണ്ട അപേക്ഷ ഓണ്‍ലൈന്‍ വഴിയാണ് നല്‍കേണ്ടത്. ഇതിന് ബന്ധപ്പെട്ട വെബ്‌ സൈറ്റില്‍ പ്രത്യേക സൗകര്യമുണ്ട്.

മൂന്നുമാസം കാലാവധി

മൂന്നുമാസം കാലാവധിയാണ് ഇത്തരം വിസകള്‍ക്ക് ഉണ്ടാകുക. ഇക്കാലയളവില്‍ ഏത് സമയവും സൗദിയിലേക്ക് വരാന്‍ സാധിക്കും. എന്നാല്‍ സൗദിയിലെത്തിയാല്‍ നാലുദിവസം മാത്രമാണ്, അതായത് 96 മണിക്കൂറാണ് തങ്ങാന്‍ സാധിക്കുക. അത് കഴിഞ്ഞാല്‍ രാജ്യം വിടേണ്ടി വരും. ജോലി ആവശ്യപ്പെട്ട് വരുന്നവര്‍ക്ക് ഈ വിസ ലഭിക്കില്ല. ദുരുപയോഗം ചെയ്യാനുള്ള സാധ്യത അധികൃതര്‍ മുന്‍കൂട്ടി കാണുന്നുണ്ട്.

ഈ സൗകര്യങ്ങള്‍ കിട്ടും

ഉംറ തീര്‍ഥാടനം, മദീനയിലെ പ്രവാചകൻ്റെ പള്ളി സന്ദര്‍ശനം, സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കല്‍ തുടങ്ങി ഹൃസ്വകാല ആവശ്യങ്ങള്‍ക്കാണ് വിസ സൗജന്യമായി നല്‍കുന്നത്. സൗദി എയര്‍ലൈന്‍സ്, ഫ്‌ളൈനാസ് എന്നീ സൗദി വിമാന കമ്പനികളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ വിസ അനുവദിക്കുക. ടിക്കറ്റ് ഓണ്‍ലൈന്‍ വഴി എടുക്കുമ്പോള്‍ വിസ ആവശ്യം കൂടി രേഖപ്പെടുത്താന്‍ സൗകര്യമുണ്ടാകും.

പ്രത്യേക അപേക്ഷ വേണ്ട

വിസ ആവശ്യം രേഖപ്പെടുത്തിയാല്‍ അത് വിദേശകാര്യ മന്ത്രാലയത്തിൻ്റെ വിസാ പ്ലാറ്റ്‌ ഫോമിലേക്ക് കൈമാറും. അധികം വൈകാതെ തന്നെ വിസ അനുവദിക്കും. ഇക്കാര്യം അപേക്ഷകൻ്റെ ഇമെയിലില്‍ അറിയിക്കും. അതുകൊണ്ടു തന്നെ വിസയ്ക്ക് പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല. വിഷന്‍ -2030 എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് വിദേശികളെ ആകര്‍ഷിക്കാനുള്ള പുതിയ പദ്ധതി.

മലയാളികള്‍ക്ക് അവസരം

സൗദി അറേബ്യയെ ആഗോള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഭരണകൂടത്തിൻ്റെ ലക്ഷ്യം. വിദേശികള്‍ സൗദിയിലേക്ക് വരണമെങ്കില്‍ വിസ നടപടികള്‍ ലളിതമാക്കണമെന്ന് അധികൃതര്‍ മനസിലാക്കുന്നു. തുടര്‍ന്നാണ് വിമാന ടിക്കറ്റിനൊപ്പം വിസയും അനുവദിക്കുന്ന പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇത്തരമൊരു അവസരം മലയാളികള്‍ പരമാവധി മുതലെടുക്കുമെന്നാണ് കരുതുന്നത്.

കോഴിക്കോട് നിന്ന് മാത്രം

ഫ്‌ളൈനാസ് എയര്‍ലൈന്‍സിന് നിലവില്‍ കേരളത്തില്‍ കോഴിക്കോട് വിമാന താവളത്തിലേക്ക് മാത്രമാണ് സര്‍വീസുള്ളത്. തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ രാവിലെ 7.25ന് പുറപ്പെടും. സൗദി സമയം 10.30ഓടെ റിയാദിലെത്തും. കോഴിക്കോട് നിന്ന് റിയാദിലേക്കുള്ള നിലവിലെ ടിക്കറ്റ് നിരക്ക് 12000 രൂപയാണ്. സീസണ്‍ അനുസരിച്ച്‌ ചില മാറ്റങ്ങള്‍ വരാം. 174 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണ് ഫ്‌ളൈനാസ് സര്‍വീസ് നടത്തുന്നത്.

മടക്ക ടിക്കറ്റ് കൈവശം വേണം

യാത്രക്കാരുടെ കൈവശം മടക്ക ടിക്കറ്റ് നിര്‍ബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വൈകാതെ ലഭ്യമാകുമെന്ന് ഫ്‌ളൈനാസ് കോഴിക്കോട് ഓഫീസ് ജീവനക്കാര്‍ പ്രതികരിച്ചു. കോഴിക്കോട്, ലഖ്‌നൗ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നീ വിമാന താവളങ്ങളിലേക്കാണ് നിലവില്‍ ഫ്‌ളൈനാസ് സര്‍വീസ് നടത്തുന്നത്.

0Shares