
കാസർകോട് ജില്ലയിലെ ചെങ്കള തൈവളപ്പിൽ മൂന്നംഗ കുടുംബം മരിച്ച നിലയിൽ . വാടക ക്വാർട്ടേഴ്സിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയും തയ്യല്‍ തൊഴിലാളിയുമായ മിഥിലാജ് (50) , ഭാര്യ സാജിദ (38), മകൻ സാഹിദ് (14) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏറെ നേരമായി ക്വാര്‍ട്ടേഴ്‌സിന്‍റെ വാതില്‍ തുറക്കാത്തതിനാല്‍ പരിസരവാസികള്‍ ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെ ജനാലവഴി നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്ത് പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്തുകടക്കുകയായിരുന്നു.
വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. വിഷം കഴിക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ഗ്ലാസ് മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്നും കണ്ടെത്തി. ഇവര്‍ നാല് വര്‍ഷമായി തൈവളപ്പിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. ആത്മഹത്യയാകാം ഇതെന്നാണ് സൂചന.
ദമ്പതികള്‍ ചെങ്കള ഇന്ദിരാനഗറില്‍ തയ്യല്‍ കട നടത്തുകയായിരുന്നു. മകന്‍ ഫഹദ് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. കുടുംബത്തിലെ സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സംശയം. നിലവില്‍ മൃതദേഹങ്ങള്‍ പോസ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
