
തൊഴിലിന്‍റെ മഹാത്മ്യം പറയുന്നവർ കോമഡിയെന്ന തൊഴിലിനെ പുച്ഛിക്കുന്നുവെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ഹരിപ്പാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . കുറച്ചധികം ആളുകൾ എന്നോട് ചോദിച്ചു ‘നിങ്ങൾ ഉള്ള കോമഡിക്കാരെല്ലാം കോൺഗ്രസിലാണല്ലോ?’. അതൊരു അർത്ഥം വെച്ചുള്ള ചോദ്യമായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുകേഷേട്ടന്‍റെ പ്രചാരണത്തിന് പോയ ആളാണ് ഞാൻ. ഇന്നസെന്റ് ചേട്ടന്‍റെ പ്രചാരണത്തിന് പോയ ആളാണ് ഞാൻ. തൊഴിലിന്‍റെ മഹാത്മ്യം പറയുന്ന ആളുകൾ ഒരിക്കലും കോമഡിയെന്ന തൊഴിലിനെ പുച്ഛിച്ചു പറയാനും പാടില്ല. അങ്ങനൊരു കാര്യം കൂടി ഇതിനകത്തുണ്ട്.
സലിമേട്ടനും ധർമ്മനും ഈ പ്രസ്ഥാനത്തിനൊപ്പമുണ്ട്. ചിരി ഒരു വികസനപ്രവർത്തനമാണ്. രണ്ടിഞ്ചിന്‍റെ ചുണ്ട് നാല് ഇഞ്ചായി വികസിപ്പിക്കുന്ന പ്രവർത്തനമാണ് ചിരി എന്ന് പറയുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു .
