യുവതിയെ മരപ്പലക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങി; നേരം പുലരുവോളം ക്രൂരമര്‍ദ്ദനത്തിന് ഇരയായതോടെ സുമിത കൊല്ലപ്പെട്ടത് എന്നാണ് കേസ്

  • Post category:local news / news
  • Reading time:1 min read
You are currently viewing യുവതിയെ മരപ്പലക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങി; നേരം പുലരുവോളം ക്രൂരമര്‍ദ്ദനത്തിന് ഇരയായതോടെ സുമിത കൊല്ലപ്പെട്ടത് എന്നാണ് കേസ്

കാസര്‍കോട്: യുവതിയെ മരപ്പലക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ കോടതിയില്‍ ആരംഭിച്ചു. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുറത്തിക്കുണ്ടിലെ സുമിതയെ കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് (മൂന്ന്) കോടതിയില്‍ ആരംഭിച്ചത്.

2021 ജൂലായ് 20ന് പുലര്‍ച്ചെയാണ് സുമിതയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത ബേഡകം പൊലീസ് സുമിതയുടെ ഭര്‍ത്താവ് അരുണ്‍കുമാറിനെ (27) അറസ്റ്റ് ചെയ്‌തു. സംഭവദിവസം വീട്ടില്‍ സുമതയെയും അരുണ്‍കുമാറിനെയും കൂടാതെ സുമിതയുടെ അമ്മ ജാനകിയും അരുണ്‍കുമാറിൻ്റെ അനുജനും വല്യമ്മയുമുണ്ടായിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ അരുണ്‍കുമാര്‍ സുമിതയുമായി വഴക്കുകൂടുകയും മരപ്പലക കൊണ്ട് അടിക്കുകയുമായിരുന്നു. വൈകിട്ട് മുതല്‍ നേരം പുലരുവോളം ക്രൂരമര്‍ദ്ദനത്തിന് ഇരയായതോടെയാണ് സുമിത കൊല്ലപ്പെട്ടത്.

സുമിതക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് അരുണ്‍കുമാര്‍ വീട്ടിലെത്തി വഴക്കുകൂടുന്നത് പതിവായിരുന്നു. സംഭവദിവസം ഇതേച്ചൊല്ലി ഉണ്ടായ കലഹത്തിനൊടുവില്‍ അരുണ്‍കുമാര്‍ മരപ്പലക കൊണ്ട് സുമതയുടെ തലക്കടിക്കുകയും തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിന് ശേഷം അരുണ്‍കുമാര്‍ മുറിയില്‍ പോയി ഉറങ്ങി. നേരം പുലര്‍ന്നപ്പോള്‍ സുമിത എഴുന്നേല്‍ക്കാത്തതിനാല്‍ വീട്ടുകാര്‍ നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടത്.

2018ലാണ് അരുണ്‍കുമാര്‍ സുമിതയെ വിവാഹം ചെയ്‌തത്. ഇരുവരും മുമ്പ് പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ രണ്ടുപേരും വിവാഹിതരാവുക ആയിരുന്നു. സുമിത കൊല്ലപ്പെടുമ്പോള്‍ മകന്‍ അതുലിന് മൂന്നുവയസായിരുന്നു. അന്നത്തെ ബേഡകം സി.ഐ ടി.ദാമോദരന്‍, എസ്.ഐ കെ.മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്‌തത്.

0Shares