
ആന്ധ്രപ്രദേശില്‍ 12ാം ക്ലാസ് പരീക്ഷ നടത്തുന്നതിന്റെ ഭാഗമായി ഒരു മരണമെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനായിരിക്കുമെന്ന് സുപ്രീംകോടതി. മരണം സംഭവിച്ചാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.12ാം ക്ലാസ് പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുകയായിരുന്നു കോടതി. കേസില്‍ വീണ്ടും നാളെ വാദം കേള്‍ക്കും.
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ 21 സംസ്ഥാനങ്ങള്‍ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. സി.ബി.എസ്.ഇയും സി.ഐ.എസ്.സി.ഇയും പരീക്ഷ റദ്ദാക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ കോവിഡ്-19 സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായും അതിനാല്‍ പരീക്ഷ നടത്തുമെന്നും ആന്ധ്ര പ്രദേശ് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

‘ഒരു മരണമെങ്കിലും സംഭവിച്ചാല്‍ നഷ്ടപരിഹാരം ഒരു കോടി രൂപയായി ഉത്തരവിടാം. മറ്റെല്ലാ ബോര്‍ഡുകളും പരീക്ഷ റദ്ദാക്കി. പക്ഷേ എന്തുകൊണ്ട് മാത്രം ആന്ധ്ര പ്രദേശ് അതില്‍നിന്ന് വ്യത്യസ്മാകാന് ശ്രമിക്കുന്നു’ ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കാറും ദിനേഷ് മഹേശ്വരിയും അടങ്ങിയ രണ്ടംഗ ബെഞ്ച് ചോദിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുന്ന സംസ്ഥാനങ്ങളുണ്ട്.ഈ തുക ആന്ധ്ര പ്രദേശും നല്‍കണമെന്ന് പറയും, സുപ്രീംകോടതി പറഞ്ഞു. കോവിഡ് -19യുടെ മാരകമായ വകഭേദം വന്ന വൈറസുകള്‍ വ്യാപിക്കുമ്പോള്‍ ക്ലാസ്മുറികളിലെ പരീക്ഷ നടത്തണമെന്ന് സംസ്ഥാനത്തിന് നിര്‍ബന്ധമെന്താണെന്നും സുപ്രീംകോടതി ചോദിച്ചു.
മറ്റു സംസ്ഥാനങ്ങള്‍ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനമെടുത്തു. ഇവിടെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തു. ഡെല്‍റ്റ പ്ലസ്. അതെങ്ങനെ ബാധിക്കുമെന്ന് ആര്‍ക്കും അറിയില്ല. അതിനിടെ ഈ പരീക്ഷ നടത്താന്‍ ആരു തീരുമാനമെടുത്തു. അതിന്‍റെ മാനദണ്ഡം എന്തെല്ലാമായിരുന്നു? കോടതി ചോദിച്ചു.
ഇത് എല്ലാവരുടെയും ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യമാണ്. അത് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് മാത്രമല്ല. നിങ്ങളുടെ പദ്ധതി ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല സുപ്രീംകോടതി പറഞ്ഞു.
