
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയാകുന്നു. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തന്നെ മത്സരത്തിനിറങ്ങും.
മത്സരത്തിന് പന്ന്യന്‍ സമ്മതമറിയിച്ചു. വയനാട്ടില്‍ ദേശീയ നേതൃത്വത്തില്‍ നിന്ന് ആനി രാജ മത്സരത്തിനെത്തും. തൃശൂരില്‍ മുന്‍മന്ത്രി വി.എസ് സുനില്‍കുമാറും മാവേലിക്കരയില്‍ സി.എ അരുണ്‍കുമാറും മത്സരിക്കുമെന്നാണ് സൂചന.
സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇനി ജില്ലാ കൗണ്‍സിലുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുക. 26ന് ചേരുന്ന സംസ്ഥാന നേതൃ യോഗങ്ങളില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും.

ശശി തരൂര്‍ വന്നതോടെ കൈവിട്ടു പോയ തിരുവനന്തപുരം തിരിച്ചു പിടിക്കാന്‍ ശക്തമായ മത്സരം കാഴ്‌ചവയ്ക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥി വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയോട് ഏറ്റുമുട്ടാന്‍ ദേശീയ നേതൃത്വം തന്നെ ഇറങ്ങണമെന്ന് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായമുണ്ടായിരുന്നു.
തൃശൂരിന് ഏറ്റവും സുപരിചിതനും മികച്ച മത്സരം കാഴ്‌ചവയ്ക്കാന്‍ കഴിയുന്നയാളുമെന്ന പരിഗണനയാണ് സുനില്‍കുമാറിന് നറുക്കുവീഴാന്‍ കാരണം. മന്ത്രി പി.പ്രസാദിൻ്റെ പഴ്‌സണല്‍ സ്റ്റാഫംഗവും എ.ഐ.വൈ.എഫ് നേതാവുമാണ് സി.എ അരുണ്‍ കുമാര്‍.
