
കാസർകോട് ജില്ലയിലെ ചെങ്കള പഞ്ചായത്ത് പരിധിയില്‍ പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിക്ക് നിപയുണ്ടോയെന്ന സംശയത്തെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചു. കുട്ടിക്ക് നിപ ലക്ഷണങ്ങൾ ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. അതേസമയം, ഈ കുട്ടിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.

നിലവിൽ പഞ്ചായത്ത് പരിധിയിൽ അടിയന്തിരമായി കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു. ഇതിന് പുറമെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പരിശോധനാഫലം വരുന്നതുവരെ പൊതുപരിപാടികള്‍ ഉണ്ടായിരിക്കില്ല. കുട്ടിയുടെ മൃതദേഹം നിലവില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നേരത്തെ കോഴിക്കോട് മുക്കം സ്വദേശിയായ 12കാരൻ മരിച്ചത് നിപ മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് കർശന പ്രതിരോധ നടപടികളാണ് കോഴിക്കോട് ജില്ലയിൽ സ്വീകരിച്ചിരുന്നത്.
