
രാജ്യത്ത് ഇപ്പോൾ നടക്കുന്ന സാഹചര്യങ്ങൾക്കും അവസ്ഥകൾക്കും ഉത്തരവാദികൾ കണ്ണടച്ച് വോട്ട് ചെയ്ത പൊതുജനമാണെന്ന് പ്രിയങ്കാ ഗാന്ധി. സമ്മതിദാനാവകാശം എന്നത് വലിയ കടമയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു.

അമേഠിയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി എം.പി അമേഠിയില്‍ നിന്നാണ് പരാജയപ്പെട്ടത്. ഉചിതമായ തീരുമാനം ഇനിയും എടുത്തില്ലെങ്കിൽ അടുത്ത അഞ്ചുവര്‍ഷം നിങ്ങള്‍ ഖേദിക്കേണ്ടി വരുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. മാത്രമല്ല, റോഡുകളിലെ കന്നുകാലി ശല്യം തനിക്കറിയുമായിരുന്നില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പ്രിയങ്ക രൂക്ഷമായി പ്രതികരിച്ചു.
യുക്രൈനിലെ യുദ്ധ സാഹചര്യവും യു.എസ് പ്രസിഡന്റിൻ്റെ ചുമയും അദ്ദേഹത്തിനറിയാമെന്നും എന്നാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അറിയില്ലെന്നും അവര്‍ പരിഹസിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം അദ്ദേഹം എന്താണ് ചെയ്തതെന്നും പ്രിയങ്ക ചോദിച്ചു.
